മലപ്പുറത്ത് വീട്ടില്‍ കവര്‍ച്ച; 125 പവനും 65,000 രൂപയും കവര്‍ന്നു
ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്
മലപ്പുറം ചേകന്നൂരില്‍ വന്‍ മോഷണം. വീട്ടില്‍ സൂക്ഷിച്ച 125 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. വീട്ടുകാര്‍ സ്ഥലത്തില്ലാത്തപ്പോളാണ് മോഷണം നടന്നത്.
ഇന്നലെ പകൽ സമയത്തായിരുന്നു, മുതുമുറ്റത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടിൽ മോഷണം. 11 മണിയോടെ ബന്ധു വീട്ടിലേക്ക് പോയ കുടുംബം രാത്രി തിരികെ വീട്ടിലെത്തിയപ്പോഴാണ്, മോഷണ വിവരം ശ്രദ്ദയിൽപ്പെട്ടത്. താഴെ നിലയിലെ റൂമിൽ അലമാരയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട വീട്ടുകാർ നടത്തിയ പരിശോധനയിൽ, പെട്ടിയിൽ സൂക്ഷിച്ച സ്വർണ്ണം മോഷണം പോയെന്ന് മനസ്സിലാക്കി. ഇതോടൊപ്പം ഉണ്ടായിരുന്ന 65000 രൂപയും കാണാതായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപാണ്, മകന്‍റെ വിവാഹം നടന്നത്.
കുടുംബത്തെ നന്നായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് കുടുംബം സംശയിക്കുന്നത്. വാതിലുകൾ തുറക്കാതെ, പൂട്ട് പൊളിക്കാതെ മോഷ്ടാവ് എങ്ങനെ അകത്ത് കടന്നു എന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. തിരൂർ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും വീട്ടിലും പരിസരത്തും വിശദമായ പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
Adjust Story Font
16