കാർഷിക ടെക്നോളജി പ്രദർശനം; അഗ്രിടെക് കാണാനെത്തിയത് ഒന്നര ലക്ഷം പേർ
കതാറയിൽ ഫെബ്രുവരി 12 മുതൽ 16 വരെയായിരുന്നു മേള
ദോഹ: ഖത്തറിലെ കാർഷിക ടെക്നോളജി പ്രദർശനമായ അഗ്രിടെക് കാണാൻ ഇത്തവണ എത്തിയത് ഒന്നര ലക്ഷത്തിലേറെ സന്ദർശകർ. കതാറയിൽ ഫെബ്രുവരി 12 മുതൽ 16 വരെയായിരുന്നു മേള. പ്രദർശനത്തിന്റെ പതിമൂന്നാം എഡിഷനായിരുന്നു ഇത്തവണത്തേത്. കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും സുസ്ഥിര കാർഷിക രീതികളും പരിചയപ്പെടുത്തുന്നതായിരുന്നു മുനിസിപ്പാലിറ്റി മന്ത്രാലയം കതാറ കൾച്ചറൽ വില്ലേജിൽ സംഘടിപ്പിച്ച പ്രദർശനം. നാല്പതിനായിരം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പ്രദർശനം ഒരുക്കിയിരുന്നത്. 43 രാജ്യങ്ങളിൽ നിന്ന് അഞ്ഞൂറിലേറെ പ്രദർശകർ മേളയിൽ തങ്ങളുടെ ഉത്പന്നങ്ങൾ അവതരിപ്പിച്ചു.
വ്യവസായ നേതാക്കൾ, നയരൂപീകരണ വിദഗ്ധർ, ഗവേഷകർ, നിക്ഷേപകർ തുടങ്ങിയവരുടെ സംഗമ വേദി കൂടിയായി പ്രദർശനം മാറി. പ്രാദേശിക കർഷകർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താനും എക്സിബിഷൻ വഴിയൊരുക്കി. അഗ്രിടെക് സയന്റിഫിക് കോൺഫറൻസ് ആയിരുന്നു ഇത്തവണ പ്രദർശനത്തിലെ ശ്രദ്ധാകേന്ദ്രം. 160 സ്കൂളുകളിൽ നിന്ന് 6380 വിദ്യാർഥികളും അഗ്രിടെകിൽ പങ്കെടുത്തു.