സുഡാന് അടിയന്തര സഹായം; 310 കോടി ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ
ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ നൽകുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്
റിയാദ്: സുഡാനിലേക്ക് 310 കോടി ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ. സുഡാന്റെ പരമാധികാരവും ഐക്യവും സംരക്ഷിക്കണമെന്നും വെടിനിർത്തലിനായി അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണമെന്നും ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി അബ്ദുൽ അസീസ് അൽ വാസിൽ പറഞ്ഞു. സുഡാനാവശ്യമായ ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ നൽകുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.
സുഡാനിലെ അർദ്ധസൈനിക വിഭാഗമായ 'റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് സൈനിക ആശുപത്രിക്ക് നേരെയും വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹായ സംഘത്തിന് നേരെയും നടത്തിയ ഡ്രോൺ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. സാധാരണക്കാരെയും മാനുഷിക സേവന കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നും അബ്ദുൽ അസീസ് അൽ വാസിൽ വ്യക്തമാക്കി.