
ഇറാന് ട്രംപിന്റെ അന്ത്യശാസനം; ഏഷ്യൻ ഓഹരി വിപണികളിൽ വൻ തകർച്ച
|യുദ്ധഭീതിയെ തുടർന്ന് ടോക്കിയോ വിപണി അഞ്ച് ശതമാനവും സിയോൾ വിപണി ആറ് ശതമാനവും ഇടിഞ്ഞു
ഹോങ്കോങ്: ഇറാനെതിരെ കടുത്ത നിലപാടുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തിയതോടെ ഏഷ്യൻ ഓഹരി വിപണികളിൽ വൻ ഇടിവ്. ഹോർമൂസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ നിലയങ്ങൾ തകർക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ആഗോള സമ്പദ്വ്യവസ്ഥ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
ലോകത്തിലെ എണ്ണ-വാതക നീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോർമൂസ് കടലിടുക്ക് വഴി ഇപ്പോൾ ചരുക്കുനീക്കം നടക്കുന്നില്ല. ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാന്റെ ഏറ്റവും വലിയ പവർ പ്ലാന്റുകൾ ഉൾപ്പെടെയുള്ളവ തകർക്കുമെന്നാണ് ട്രംപ് 'ട്രൂത്ത് സോഷ്യൽ' പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഇതിന് മറുപടിയായി തങ്ങളെ ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ മേഖലയിലെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നും എണ്ണവില കുതിച്ചുയരാൻ ഇത് കാരണമാകുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി.
യുദ്ധഭീതിയെ തുടർന്ന് ടോക്കിയോ വിപണി അഞ്ച് ശതമാനവും സിയോൾ വിപണി ആറ് ശതമാനവും ഇടിഞ്ഞു. ഹോങ്കോങ്, ഷാങ്ഹായ്, സിഡ്നി, സിംഗപ്പൂർ വിപണികളും കനത്ത നഷ്ടത്തിലാണ്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 112 ഡോളറിലെത്തി. വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് വില 100 ഡോളറിന് തൊട്ടടുത്താണ്.
പലിശനിരക്ക് വർധിക്കുമെന്ന സൂചനയെ തുടർന്ന് സ്വർണവിലയിലും ഇടിവുണ്ടായി. ജനുവരിയിൽ റെക്കോർഡ് ഉയരത്തിലായിരുന്ന സ്വർണം ഇപ്പോൾ ഔൺസിന് 4,400 ഡോളർ നിലവാരത്തിലാണ്.
പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ ഊർജ പ്രതിസന്ധിയാണ് ലോകം നേരിടുന്നതെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) മേധാവി ഫാത്തി ബിറോൾ മുന്നറിയിപ്പ് നൽകി. എണ്ണവില വർധിക്കുന്നത് നാണയപ്പെരുപ്പത്തിന് കാരണമാകുമെന്നും ഇത് ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളെ പലിശനിരക്ക് ഉയർത്താൻ നിർബന്ധിതരാക്കുമെന്നും നിരീക്ഷകർ കരുതുന്നു.
ഇസ്രായേൽ-ലെബനാൻ അതിർത്തിയിൽ കരയുദ്ധം വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനവും മേഖലയിലെ സംഘർഷം ആഴ്ചകളോളം നീണ്ടുനിൽക്കുമെന്ന സൂചനയും നിക്ഷേപകരെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.