< Back
Business
സിഗരറ്റ് നികുതി വർധിപ്പിച്ചതിന് പിന്നാലെ ഐടിസി ഓഹരികൾ ഇടിഞ്ഞു; ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
Business

സിഗരറ്റ് നികുതി വർധിപ്പിച്ചതിന് പിന്നാലെ ഐടിസി ഓഹരികൾ ഇടിഞ്ഞു; ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

അഹമ്മദലി ശര്‍ഷാദ്
|
1 Jan 2026 6:53 PM IST

ഐടിസിയുടെ ഓഹരി മൂല്യം 9.8 ശതമാനമാണ് ഇടിഞ്ഞത്. 2020ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്

ന്യൂഡൽഹി: പുകയില ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് ഇന്ത്യയുടെ ഏറ്റവും വലിയ സിഗരറ്റ് നിർമാതാക്കളായ ഐടിസിയുടെ ഓഹരികൾ ഇടിഞ്ഞു. 2026 ഫെബ്രുവരി ഒന്നു മുതൽ ആയിരം സിഗരറ്റിന് 2,050- 8500 രൂപ വരെ എക്‌സൈസ് ഡ്യൂട്ടി ഈടാക്കുമെന്നാണ് ബുധനാഴ്ച പുറത്തിറങ്ങിയ സർക്കാർ ഉത്തരവിൽ പറയുന്നത്. ഫെബ്രുവരി ഒന്ന് മുതൽ പുകയില ഉത്പന്നങ്ങൾ 40 ശതമാനം ജിഎസ്ടി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് പുതിയ നികുതി വർധന.

ഐടിസിയുടെ ഓഹരി മൂല്യം 9.8 ശതമാനമാണ് ഇടിഞ്ഞത്. 2020ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ഒരു സിഗരറ്റിന്റെ വിലയിൽ 22.5 രൂപ മുതൽ 11 രൂപ വരെയാണ് നികുതി വർധിക്കുക. പുകയില ഉത്പന്നങ്ങൾക്ക് ഇതുവരെ ചുമത്തിയിരുന്ന താൽക്കാലിക നികുതിക്ക് പകരമായാണ് പുതിയ നികുതി. ഡിസംബറിലാണ് ഇത് സംബന്ധിച്ച ബിൽ പാസാക്കിയത്.

നിലവിൽ 28 ശതമാനം ജിഎസ്ടിയും വിവിധ സെസുകളും അടക്കം 53 ശതമാനമാണ് സിഗരറ്റിനുള്ള ആകെ നികുതി. ഇനി മുതൽ 40 ശതമാനം ജിഎസ്ടിക്ക് പുറമെ എക്‌സൈസ് ഡ്യൂട്ടിയും ആരോഗ്യസുരക്ഷാ സെസും ചുമത്തും. ഇതോടെ ഇവയുടെ ആകെ നികുതിഭാരവും വിലയും ഉയരും.

സിഗരറ്റ് വിലയിൽ 20- 30 ശതമാനം വരെ വർധനയുണ്ടാവും. നീളം, ഫിൽറ്റർ എന്നിവയുടെ അടിസ്ഥാനത്തിലാണ് നികുതി നിർണയിക്കുന്നത്. സിഗരറ്റിന്റെ നീളം കുറഞ്ഞാൽ നികുതിയും കുറയും.

  • 65 മില്ലി മീറ്റർ വരെ നീളമുള്ളതിന് 2.7 രൂപ മുതൽ മൂന്ന് രൂപ വരെ
  • 65- 70 മില്ലി മീറ്റർ വരെയുള്ളതിന് 4.5 രൂപ
  • 70- 75 മില്ലി മീറ്റർ വരെയുള്ളതിന് ഏഴ് രൂപ
  • മറ്റുള്ളവക്ക് 11 രൂപ
Similar Posts