< Back
Cricket
പാക് ബൗളിംഗിനു മുന്നിൽ അടിപതറി; ഹോങ്കോംഗ് 38 റൺസിന് ഓൾ ഔട്ട്
Cricket

പാക് ബൗളിംഗിനു മുന്നിൽ അടിപതറി; ഹോങ്കോംഗ് 38 റൺസിന് ഓൾ ഔട്ട്

Web Desk
|
2 Sept 2022 11:07 PM IST

പാകിസ്താൻ കെട്ടിപ്പടുത്ത 194 റൺസിന് അരികിലെത്താൻ പോലും ഹോങ്കോങ്ങിന് സാധിച്ചില്ല

ഷാർജ: ഇന്ത്യയ്‌ക്കെതിരെ അവസാന ഓവർ വരെ ബാറ്റ് ചെയ്യുവാൻ ഹോങ്കോംഗിന് സാധിച്ചുവെങ്കിലും പാകിസ്താനെതിരായ മത്സരത്തിൽ അതിന് കഴിഞ്ഞില്ല. ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താൻ സൂപ്പർ ഫോറിലെത്തി. ഹോങ്കോങ്ങിനെ 155 റൺസിന് തകർത്താണ് പാകിസ്താന്റെ വിജയം. ഗ്രൂപ്പ് Aയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് പാകിസ്താന്റെ സൂപ്പർ ഫോർ പ്രവേശനം. ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരത്തേ യോഗ്യത നേടിയിരുന്നു.

പാകിസ്താൻ കെട്ടിപ്പടുത്ത 194 റൺസിന് അരികിലെത്താൻ പോലും ഹോങ്കോങ്ങിന് സാധിച്ചില്ല. 10.4 ഓവറിൽ ഓവറിൽ വെറും 38 റൺസിന് പുറത്താവുകയായിരുന്നു ഹോങ്കോങ്ങ്. ഹോങ്കോങ്ങിനെ തലങ്ങും വിലങ്ങും പൂട്ടിക്കെട്ടുന്നതായിരുന്നു പാക് ബൗളിംഗ്. ഹോങ് കോങ് ടീമിലെ ഒരു താരം പോലും രണ്ടക്കം കണ്ടില്ലായെന്നതും ഈ കളിയുടെ പ്രത്യേകതയാണ്. എട്ട് റൺസെടുത്ത നായകൻ നിസാകത് ഖാനാണ് ടോപ് സ്‌കോറർ. പാകിസ്താന് വേണ്ടി ശദബ് ഖാൻ നാലുവിക്കറ്റെടുത്തപ്പോൾ മുഹമ്മദ് നവാസ് മൂന്നുവിക്കറ്റ് വീഴ്ത്തി. നസീം ഷാ രണ്ടും ഷഹനവാസ് ദഹാനി ഒരു വിക്കറ്റും നേടി. സെപ്റ്റംബർ മൂന്നിന് സൂപ്പർ ഫോർ പോരാട്ടങ്ങൾ ആരംഭിക്കും. സെപ്റ്റംബർ നാലിന് ഇന്ത്യയും പാകിസ്താനും പരസ്പരം ഏറ്റുമുട്ടും.

ഹോങ്കോങിനെതിരെ പാകിസ്താന് മികച്ച സ്‌കോറാണ് കെട്ടിപ്പടുത്തത്. നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ 193 റൺസെടുത്തു. തുടക്കത്തിൽ തന്നെ നായകൻ ബാബർ അസമിനെ നഷ്ടപ്പെട്ട പാകിസ്താന് പക്ഷേ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രിസ്വാനും ഫഖർ സമാനും ചേർന്ന് രണ്ടാം വിക്കറ്റിൽ 116 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

53 റൺസെടുത്ത ഫഖർ സമാന്റെ വിക്കറ്റ് വീണതിന് പിന്നാലെയെത്തിയ കുഷ്ദിൽ ഷാ അവസാന ഓവറുകളിൽ തകർത്തടിച്ചപ്പോള് ടീം സ്‌കോർ 190 കടന്നു. 15 പന്തിൽ 35 റൺസാണ് കുഷ്ദിൽ ഷാ അടിച്ചെടുത്തത്. ഓപ്പണറായ മുഹമ്മദ് രിസ്വാൻ 56 പന്തിൽ പുറത്താകാതെ 78 റൺസെടുത്തു. ആദ്യം പുറത്തായ ബാബർ അസം ഒൻപത് റൺസെടുത്തു. എഹ്‌സാൻ ഖാനാണ് പാകിസ്താന്റെ രണ്ടു വിക്കറ്റും വീഴ്ത്തിയത്.

Similar Posts