< Back
Crime
മൂന്ന് ലക്ഷം രൂപയ്ക്ക് കുട്ടിയെ വാങ്ങി, പിന്നാലെ ഗർഭിണിയായി അഭിനയം; നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയി വില്പന നടത്തുന്ന ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നതിങ്ങനെ
Crime

'മൂന്ന് ലക്ഷം രൂപയ്ക്ക് കുട്ടിയെ വാങ്ങി, പിന്നാലെ ഗർഭിണിയായി അഭിനയം'; നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയി വില്പന നടത്തുന്ന ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നതിങ്ങനെ

Web Desk
|
18 March 2026 10:15 PM IST

അനധികൃതമായി കുട്ടികളെ വിറ്റ രണ്ട് കേസുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു

ഹൈദരബാദ്: ഒരു കുഞ്ഞിനായി കൊതിക്കുന്നവരാണ് പല ദമ്പതികളും. ചില ജൈവീകകാരണങ്ങളാൽ ഇതിന് പറ്റാത്തവരുമുണ്ട്. അത്തരം ദമ്പതികളെ ലക്ഷ്യംവച്ച് കുട്ടികളെ തട്ടികൊണ്ടുപോയി വില്പന നടത്തുന്നവർ ഉൾപ്പെടെ പല സംഘങ്ങളും പ്രവർത്തിക്കുന്നു. ഇത് പലപ്പോഴും വലിയ കുറ്റകൃത്യത്തിലേക്കാണ് നയിക്കുന്നത്. അങ്ങനെയൊരു വാർത്തയാണ് ആന്ധ്രാപ്രദേശിലെ ഏലൂരിൽ നിന്ന് പുറത്തുവരുന്നത്.

കുട്ടികൾ ഉണ്ടാവത്തതിനെ തുടർന്ന് വിൽപ്പന സംഘത്തിൽനിന്ന് 300,000 രൂപയ്ക്ക് പെൺകുട്ടിയെ വാങ്ങിയ ദമ്പതികളെ ആന്ധ്രാപ്രദേശ് പൊലീസ് പിടികൂടി. കുട്ടി തങ്ങൾക്കുണ്ടായതാണെന്ന് തെളിയിക്കാൻ സ്ത്രീ ഗർഭിണിയായി അഭിനയിച്ചതായും പൊലീസ് കണ്ടെത്തി.

സംശയാസ്പദമായി തോന്നിയ ജനന രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ചതോടെയാണ് ദമ്പതികളിലേക്ക് എത്തിയത്. പൊലീസ് പറയുന്നത് പ്രകാരം, 2024 ഡിസംബർ ഒന്നിനാണ് ഇവർ 3 ലക്ഷം രൂപ നൽകി പെൺകുഞ്ഞിനെ സ്വന്തമാക്കിയത്. തുടർന്ന് സ്ത്രീ ഗർഭിണിയാണെന്ന് നടിക്കുകയും സ്വന്തം കുഞ്ഞാണെന്ന് ബാക്കിയുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. നിയമാനുസൃതമാണെന്ന് വരുത്തിത്തീർക്കാൻ വ്യാജ ജനന സർട്ടിഫിക്കറ്റ് സൃഷ്ടിച്ചു, പിന്നീട് ഒരു ആധാർ കാർഡും നിർമ്മിച്ചു.

കുട്ടിയെ കടത്തുന്ന സംഘത്തെ പിടികൂടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇവർ ‌പണത്തിന് വേണ്ടി നവജാത ശിശുക്കളെ വിൽക്കുകയും വ്യാജ രേഖകൾ സൃഷ്ടിച്ച് നിയമാനുസൃതമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ശിശുക്കളെ അനധികൃതമായി വിറ്റ രണ്ട് കേസുകൾ കണ്ടെത്തിയതായി ഏലൂർ സബ് ഡിവിഷണൽ പൊലീസ് പറഞ്ഞു.

‍ 2024 സെപ്റ്റംബർ 29 ന് ഏലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ 30,000 രൂപയ്ക്ക് വിറ്റ മറ്റൊരു കേസാണ് പൊലീസ് കണ്ടെത്തിയത്. ഇതിൽ ആശുപത്രിയിലെ ഒരു നഴ്‌സിന്റെ പങ്കും പുറത്തുവന്നതായി പൊലീസ് അറിയിച്ചു. കുട്ടിയെ വാങ്ങിയ ദമ്പതികൾ, ഇടനിലക്കാരൻ എന്നിവരും കേസിൽ ഉൾപ്പെടുന്നു.

Similar Posts