
ഇരിട്ടി ട്യൂഷൻ സെന്റർ പീഡനം; സംഘ്പരിവാർ പ്രവർത്തകനായ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
|‘നമ്മുടെ കുട്ടികളെ ആരാണ് ഇനി എഴുത്തും വായനയും പഠിപ്പിക്കുന്നത് ?’‘കേരള മോഡൽ വിദ്യാഭ്യാസം’, എന്നീ തലക്കെട്ടുകളിൽ ജന്മഭൂമി ദിനപത്രത്തിൽ നേരത്തെ രഞ്ജിത്ത് ലേഖനമെഴുതിയിരുന്നു
ഇരിട്ടി: ട്യൂഷൻ സെന്ററിൽ 15കാരിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സെന്റർ നടത്തിപ്പുകാരനായ അധ്യാപകനെതിരെ ഇരിട്ടി പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. ട്യൂഷൻ സെൻറർ നടത്തിപ്പിന്റെ മറവിൽ പഠിതാവായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നാദാപുരം നരിപ്പറ്റ വെങ്ങക്കണ്ടിയിൽ വീട്ടിൽ രഞ്ജിത്ത് നരിപ്പറ്റ (39) ക്കെതിരെയാണ് കൂടുതൽ പോക്സോ വകുപ്പ് ചേർത്ത് കുറ്റപത്രം സമർപ്പിക്കുക
ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ പരാതിയിൽ രണ്ടു ദിവസം മുമ്പാണ് രഞ്ജിത്ത് നരിപ്പറ്റയെ എ. കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിക്കടുത്ത് പയഞ്ചേരി ജബ്ബാർ കടവിനടുത്ത് നിന്ന് അറസ്റ്റു ചെയ്തത്. പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്. ഇയാൾക്ക് ജാമ്യം ലഭിക്കാതിരിക്കാനും വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിനുമാണ് മൂന്ന് ആഴ്ചക്കുള്ളിൽ കോടതിയിൽ കുറ്റപത്രം നൽകാൻ ഒരുങ്ങുന്നത്.
നാദാപുരം നരിപ്പറ്റ സ്വദേശിയായ രഞ്ജിത്ത് പിഎസ്സി പരിശീലനത്തിനായാണ് രണ്ടു വർഷം മുമ്പ് ഇരിട്ടിയിലെത്തുന്നത്. പാതി വഴിയിൽ പിഎസ്സി പഠനം ഉപേക്ഷിച്ച് മലയോര മേഖലയിൽ വിവിധ കേന്ദ്രങ്ങളിൽ ട്യുഷൻ സെന്റർ നടത്തി വരുകയായിരുന്നു.
ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ചികിത്സിച്ച ഡോക്ടറുടെ നിർദേശപ്രകാരം കൗൺസലിങ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഉടനെ ഇരിട്ടി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. ഇരിട്ടിക്കടുത്ത് കല്ലുമുട്ടിയിൽ ട്യൂഷൻ സെന്റർ തുടങ്ങാനെന്ന് പരസ്യം നൽകി വിദ്യാർഥികളെയും രക്ഷിതാക്കളെയും വിശ്വസിപ്പിച്ച് നിരവധിപേരിൽനിന്ന് ഇയാൾ പണം വാങ്ങി വഞ്ചിച്ചതായുള്ള പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും പ്രത്യേക അന്വേഷണം തുടങ്ങി.
‘നമ്മുടെ കുട്ടികളെ ആരാണ് ഇനി എഴുത്തും വായനയും പഠിപ്പിക്കുന്നത് ?’‘കേരള മോഡൽ വിദ്യാഭ്യാസം’, എന്നീ തലക്കെട്ടുകളിൽ ജന്മഭൂമി ദിനപത്രത്തിൽ നേരത്തെ രഞ്ജിത്ത് ലേഖനമെഴുതിയിരുന്നു. അറസ്റ്റിന് പിന്നാലെ ആ ലേഖനങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.
