Entertainment
60 കോടി തട്ടി: ശിൽപ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്കൗട്ട് നോട്ടീസ്
Entertainment

'60 കോടി തട്ടി': ശിൽപ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്കൗട്ട് നോട്ടീസ്

Web Desk
|
5 Sept 2025 4:28 PM IST

ശില്‍പയുടെയും ഭര്‍ത്താവിന്റെയും യാത്രാ രേഖകൾ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷിക്കുന്നുണ്ട്

മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടിച്ച് മുംബൈ പൊലീസ്.

നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വ്യവസായിയായ ദീപക് കോത്താരിയില്‍ നിന്ന് ഏകദേശം 60 കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് സെലിബ്രിറ്റി ദമ്പതികൾക്കെതിരെയുള്ള കേസ്. ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടിയാണ് വ്യവസായിയില്‍ നിന്ന് ഇരുവരും പണം വാങ്ങിയിരുന്നത്.

കമ്പനിയിപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ശില്‍പയുടെയും ഭര്‍ത്താവിന്റെയും യാത്രാ രേഖകൾ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കമ്പനിയുടെ ഓഡിറ്ററെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.

2015 നും 2023 നും ഇടയിൽ ബിസിനസ് വികസിപ്പിക്കുന്നതിനായി തന്നിൽ നിന്ന് 60 കോടി രൂപ ശില്‍പയും ഭര്‍ത്താവും കൈപ്പറ്റിയെന്നാണ് ദീപക് കോത്താരി പറയുന്നത്. എന്നാല്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് ഇരുവരും പണം ചെലവഴിച്ചതെന്നും ദീപക് ആരോപിക്കുന്നു. 12% വാർഷിക പലിശ സഹിതം ഒരു നിശ്ചിത സമയത്തിനുള്ളിൽ പണം തിരികെ നൽകുമെന്ന് ഉറപ്പുനൽകിയതായും പിന്നീട് പണമൊന്നും ലഭിച്ചില്ലെന്നും കോത്താരി പറയുന്നു.

കമ്പനിക്കെതിരെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് നടക്കുന്നുണ്ടെന്ന് പിന്നീട് കണ്ടെത്തിയെന്നും അതിനെക്കുറിച്ച് നേരത്തെ അറിയിച്ചിരുന്നില്ല എന്നും കോത്താരി പറഞ്ഞു.

Similar Posts