
'സ്ത്രീകൾ പിന്നിൽ ഇരിക്കുന്നത് യാദൃശ്ചികമോ?'; സംസ്ഥാന ചലച്ചിത്ര അവാർഡിലെ സീറ്റിങ് ക്രമീകരണത്തെ വിമർശിച്ച് നടി അഹാന കൃഷ്ണ
|പുരസ്‌കാരത്തിന് അർഹരായ വനിത ജേതാക്കൾ പിൻനിരയിലാണ് എന്നുള്ളത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്ന് അഹാന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലെ സീറ്റ് ക്രമീകരണത്തെ വിമർശിച്ച് നടി അഹാന കൃഷ്ണ. പുരസ്‌കാരത്തിന് അർഹരായ വനിത ജേതാക്കൾ പിൻനിരയിലാണ് എന്നുള്ളത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്ന് അഹാന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. പുരസ്കാര ജേതാക്കൾക്കായി ഒരുക്കിയിരുന്ന സീറ്റുകളിൽ പുരുഷന്മാർ മുൻനിരയിലും സ്ത്രീകൾ പിൻനിരയിലയുമാണ് ഉണ്ടായിരുന്നത്.
‘എല്ലാം വളരെ മികച്ചതായിരുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ സന്തോഷിക്കുന്നു. എങ്കിലും, വിഡിയോ കണ്ടപ്പോൾ വിജയികളെ ഇരുത്തിയിരുന്ന രീതി മനസിൽ ചെറിയൊരു അസ്വസ്ഥതയുണ്ടാക്കി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് യാദൃശ്ചികമാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും പറയാതിരിക്കാനായില്ല.’ അഹാന സോഷ്യൽ മീഡിയയിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം നിശാഗന്ധിയിൽ ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തത്. അഹാനയുടെ വിമർശനം സാംസ്കാരിക വേദികളിലെ ഇത്തരം ലിംഗപരമായ വേർതിരിവുകളെ കുറിച്ചുള്ള ചർച്ചക്ക് തുടക്കം കുറിച്ചു. സാംസ്‌കാരിക കേരളം ഏറെ പ്രാധാന്യത്തോടെ കാണുന്ന ഒരു ചടങ്ങിൽ ഇത്തരം അസമത്വങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. സിനിമയിലെ തുല്യതയെക്കുറിച്ച് സംസാരിക്കുമ്പോഴും ഔദ്യോഗിക വേദികളിൽ പോലും സ്ത്രീകൾ പിന്നിലേക്ക് തഴയപ്പെടുന്നത് മാറേണ്ടതുണ്ടെന്ന താരത്തിൻ്റെ നിലപാടിന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, വേടന്‍, ഷംല ഹംസ, ലിജോമോള്‍ ജോസ്, ജ്യോതിര്‍മയി, സൗബിന്‍ ഷാഹിര്‍, സിദ്ധാര്‍ഥ് ഭരതന്‍, ചിദംബരം, ഫാസില്‍ മുഹമ്മദ്, സുഷിന്‍ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകള്‍ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.