< Back
Entertainment
സ്വയം ഡബ്ബ് ചെയ്തില്ലെങ്കിൽ പ്രമോഷന് വരില്ലെന്ന് ശോഭന പറഞ്ഞു, അതൊന്ന് വിളിച്ചുപറയാനുള്ള മര്യാദപോലും കാണിച്ചില്ല; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി
Entertainment

'സ്വയം ഡബ്ബ് ചെയ്തില്ലെങ്കിൽ പ്രമോഷന് വരില്ലെന്ന് ശോഭന പറഞ്ഞു, അതൊന്ന് വിളിച്ചുപറയാനുള്ള മര്യാദപോലും കാണിച്ചില്ല'; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

Web Desk
|
23 Oct 2025 2:10 PM IST

'സിനിമയുടെ ക്ലൈമാക്‌സിൽ എന്റെ വോയ്‌സ് ഉപയോഗിച്ചിരുന്നു.അത്രയും അലറി നിലവിളിച്ച് കരയാൻ ശോഭനക്കാവില്ല'.. ഭാഗ്യലക്ഷ്മി പറയുന്നു

കൊച്ചി: തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ-ശോഭന കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'തുടരും'..തിയേറ്ററിൽ ചിത്രം വൻ വിജയം നേടുകയും ചെയ്തു. എന്നാൽ സിനിമയിൽ നായികയായ ശോഭനക്ക് വേണ്ടി മുഴുവൻ ഡബ്ബ് ചെയ്തിട്ടും ഒരുവാക്ക് പോലും പറയാതെ മാറ്റിയെന്ന് വെളിപ്പെടുത്തലുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

'ശോഭനയുടെ ഒട്ടുമിക്ക സിനിമയിലും ഡബ്ബ് ചെയ്തത് ഞാനാണ്.എന്റെ ശബ്ദം ശോഭനക്ക് ഏറ്റവും നന്നായി യോജിക്കുമെന്ന് എല്ലാവരും പറയാറുണ്ട്.'തുടരും' സിനിമയിൽ ഡബ്ബ് ചെയ്തത് ഞാനാണ്. തരുൺ മൂർത്തിയാണ് ഡബ്ബിങ്ങിനായി വിളിക്കുന്നത്. ലാൽസാറിന്റെ ഡബ്ബിങ് കഴിഞ്ഞു.ചേച്ചിയുടെ ഭാഗം മാത്രമേ ഉള്ളൂ എന്നാണ് തരുൺ പറഞ്ഞത്. സിനിമയിൽ ശോഭനയുടേത് തമിഴ് ക്യാരക്ടറാണ്.ശോഭന നന്നായി തമിഴ് പറയുമല്ലോ,അവരെക്കൊണ്ട് തന്നെ ഡബ്ബ് ചെയ്യിച്ചൂടെ എന്ന് ഞാൻ ചോദിച്ചു. എന്നാൽ ശോഭനക്ക് ഡബ്ബ് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ ചേച്ചി ഡബ്ബ് ചെയ്താൽമതിയെന്ന് ഞങ്ങൾ തീരുമാനിച്ചതെന്ന് സംവിധായകനും പ്രൊഡ്യൂസറും എന്നോട് പറഞ്ഞു. പിന്നീട് ഞാൻ പോയി ഡബ്ബ് ചെയ്തു. ക്ലൈമാക്‌സ് ഒക്കെ അലറി വിളിച്ചു. അത്രയും എഫേർട്ട് എടുത്ത് ചെയ്തു. പറഞ്ഞ മുഴുവൻ പണവും അവരെനിക്ക് തന്നു.എന്നാൽ ഡബ്ബിങ് കഴിഞ്ഞ് ഒരുമാസമായിട്ടും സിനിമ റിലീസായില്ല. ഞാൻ അങ്ങോട്ട് വിളിച്ചു ചോദിച്ചു. ചെറിയ കുറച്ച് കറക്ഷൻസുണ്ടെന്നും ചേച്ചിയുടെ വോയിസ് മാറ്റിയെന്നും അവർ പറഞ്ഞു. ശോഭന തന്നെഡബ്ബ് ചെയ്‌തെന്ന് പറഞ്ഞപ്പോൾ എന്നെ വിളിച്ചുപറയാനുള്ള മര്യാദ കാണിക്കേണ്ടയെന്ന് ഞാൻ ചോദിച്ചു. എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചാൽ പ്രമോഷന് വരില്ലെന്ന് ശോഭന പറഞ്ഞു.അങ്ങനെയാണ് ശോഭനയെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.

'അഭിനയിച്ച വ്യക്തിക്ക് വോയിസ് കൊടുക്കാൻ എല്ലാ അവകാശവുമുണ്ട്.അതിൽ ആരും കൈകടത്താൻ പാടില്ല.എന്നാൽ ആർക്ക് വോയ്‌സ് കൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് സംവിധായകന്റെ പരമാധികാരമാണ്. എന്നാൽ അതിലൊന്നും എനിക്ക് എതിർപ്പില്ല. പക്ഷേ ഇത്രയും സിനിമ ഡബ്ബ് ചെയ്ത വ്യക്തിയാണ്. ശോഭനക്ക് എന്നെ വിളിച്ചൊരു വാക്ക് പറയാമായിരുന്നു. സിനിമയുടെ ക്ലൈമാക്‌സിൽ എന്റെ വോയ്‌സ് ഉപയോഗിച്ചിരുന്നു.അത്രയും അലറി നിലവിളിച്ച് കരയാൻ ശോഭനക്കാവില്ല.അവര്‍ എന്നോട് എത്തിക്‌സ് കാണിച്ചില്ലെന്ന എന്ന സങ്കടം എനിക്കുണ്ട്.'. ഭാഗ്യലക്ഷ്മി പറയുന്നു.

Similar Posts