< Back
Entertainment
Chandu Salimkumar
Entertainment

' സീനിയര്‍ നടൻമാര്‍ എന്നെ മാറ്റി നിര്‍ത്തുമായിരുന്നെടാ...നിന്‍റെ അച്ഛൻ മാത്രമേ കൂടെ നിര്‍ത്തിയിട്ടുള്ളൂ, വിനായകന്‍ അന്ന് പറഞ്ഞു'; ചന്തു സലിംകുമാര്‍

Web Desk
|
4 Jun 2025 12:14 PM IST

അയാളിതുവരെ പോയിട്ടുള്ള പരിപാടികൾ എല്ലാം ഒന്നില്ലെങ്കിൽ ബോധവൽക്കരണ ക്ലാസുകൾ അല്ലെങ്കിൽ സാമൂഹികസമ്മേളനങ്ങൾ

കൊച്ചി: നടൻ സലിം കുമാറിനെതിരായ വിനായകന്‍റെ പരോക്ഷ പരിഹാസത്തിന് മറുപടിയുമായി നടനും മകനുമായ ചന്തു സലിം കുമാര്‍. സീനിയര്‍ നടൻമാര്‍ തന്നെ മാറ്റിനിര്‍ത്തുമായിരുന്നുവെന്നും നിന്‍റെ അച്ഛൻ മാത്രേ കൂടെ നിര്‍ത്തിയിട്ടുള്ളുവെന്നും തന്നെ ആദ്യം കണ്ടപ്പോൾ വിനായകൻ അതാണ് തന്നോട് പറഞ്ഞതെന്നും ചന്തു പറയുന്നു. ഫേസ്ബുക്കിലെ സിനിമ പാരഡൈസോ ക്ലബിലെ ഒരു പോസ്റ്റിൽ കമന്‍റിലൂടെയായിരുന്നു ചന്തുവിന്‍റെ പ്രതികരണം.

''വിനായകൻ എന്നെ ആദ്യം കണ്ടപ്പോൾ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയർ നടന്മാരെന്നു പറയണവന്മാരൊക്കെ എന്നെ മാറ്റി നിർത്തുമായിരുന്നുടാ.. നിന്‍റെ അച്ഛനില്ലേ അയാൾ മാത്രമേ എന്നെ കൂടെ നിർത്തിയിട്ടൊള്ളു.. അതാണെടാ അയാളുടെ ക്വാളിറ്റി എന്നാണ്. ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്. ഡ്രഗ് എക്സ്പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. അയാൾക്ക് ആര് എന്തെന്ന് പോലും മനസ്സിലാകുന്നില്ല.

അയാളിതുവരെ പോയിട്ടുള്ള പരിപാടികൾ എല്ലാം ഒന്നില്ലെങ്കിൽ ബോധവൽക്കരണ ക്ലാസുകൾ അല്ലെങ്കിൽ സാമൂഹികസമ്മേളനങ്ങൾ. അവിടെയെല്ലാം അയാളെ കേൾക്കാൻ വരുന്നവരോടാണ് അയാൾ സംസാരിക്കുന്നത്. അവിടെയെല്ലാം പോയിരുന്ന്, എന്നെപോലെ എല്ലാവരും കുടിച്ച് ലിവർ സിറോസിസ് വരുത്തി വെക്കു എന്ന് പറയാൻ പറ്റില്ലല്ലോ. അനുഭവിക്കുന്നവർക്കല്ലേ അതിന്‍റെ ദൂഷ്യഫലങ്ങൾ അറിയാനും അത് പറഞ്ഞു മനസിലാക്കാനും പറ്റുകയുള്ളു. ഡ്രഗ്‌സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ല. ഇവിടെ ഓരോ ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കി തിരിച്ചു ജീവിതം പിടിച്ചെടുക്കുവാന്‍ നോക്കുന്നു. വീട്ടില്‍ അമ്മയെയും പെങ്ങളെയും ഒക്കെ ആരെങ്കിലും കമന്റ് അടിച്ചാല്‍, കൊഴപ്പമില്ല ഭാഷ ഇച്ചിരി മോശം ആണെന്നെല്ലേ ഉള്ളു.. പ്രശ്‌നമാക്കണ്ട എന്ന് പറയുമായിരിക്കും അല്ലേ?''' എന്നാണ് ചന്തു കുറിച്ചത്.





മദ്യം മൂലം ആരോഗ്യം നശിച്ചവർ പോലും പൊതുവേദിയിൽ വന്ന് യുവതിയുവാക്കളെ ഉപദേശിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം വിനായകന്‍ ഫേസ്ബുക്കിൽ കുറിച്ചത്. നടൻ സലിം കുമാറിനെയാണ് വിനായകൻ പോസ്റ്റിലൂടെ ലക്ഷ്യം വച്ചതെന്നായിരുന്നു ആരാധകരുടെ കണ്ടെത്തൽ.

"കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ പൊതു വേദിയിൽ വന്നിരുന്ന് ഡ്രഗിനെപ്പറ്റി പറയുന്നത് കോമഡിയാണ്. ദുരന്തവും. മയക്കുന്നതെല്ലാം മയക്കുമരുന്നാണ്. കള്ളാണേലും കഞ്ചാവാണേലും പെണ്ണാണേലും. സ്വന്തമായി പൊങ്ങാനാവാതെ മറ്റുള്ളവരുടെ തോളിൽ തൂങ്ങി പൊതുവേദിയിൽ വന്നിരുന്ന്, ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നത്.

ചത്ത ഈ ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേ... ചാകാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം. സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്... നീയൊക്കെയല്ലേടാ യഥാർത്ഥ ഡ്രഗ് അഡിക്ട്?" എന്നായിരുന്നു വിനായകന്‍റെ പോസ്റ്റ്. വിവാദമായതോടെ താരം കുറിപ്പ് പിൻവലിക്കുകയും ചെയ്തു.





Similar Posts