
കണ്ണും കരളില്‍ സത്യന്‍റെ മകന്‍, കന്യാകുമാരിയില്‍ നായകന്‍; കമല്‍ഹാസനെ മലയാളത്തില്‍ അവതരിപ്പിച്ച സംവിധായകന്‍
|ഷംന കാസിം നായികയായി 2012ൽ പുറത്തിറങ്ങിയ 'ചട്ടക്കാരി' പഴയ കെ.എസ് സേതുമാധവൻ ചിത്രമായ ചട്ടക്കാരിയുടെ റീമേക്കാണ്
അറുപതുകളുടെ തുടക്കത്തിൽ മലയാളസിനിമയിലെത്തി പതിനാല് വര്‍ഷക്കാലം വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന സംവിധായകനാണ് കെ.എസ് സേതുമാധവന്‍. സത്യന്‍ എന്ന മഹാനടനെ പരമാവധി ചൂഷണം ഏറ്റവും മികച്ച കഥാപാത്രങ്ങളെ മാത്രം അഭ്രപാളിയിലെത്തിച്ച സംവിധായകന്‍.

സേതുമാധവന്‍ ചിത്രങ്ങളിലെ ചില കൗതുകങ്ങൾ
1.രേവതി കലാമന്ദിറിന്‍റെ ബാനറിൽ ഷംന കാസിം നായികയായി 2012ൽ പുറത്തിറങ്ങിയ 'ചട്ടക്കാരി' പഴയ കെ.എസ് സേതുമാധവൻ ചിത്രമായ ചട്ടക്കാരിയുടെ റീമേക്കാണ്. മകൻ സന്തോഷ് സേതുമാധവൻ ആണ് പുതിയ ചട്ടക്കാരി സംവിധാനം ചെയ്തത്.
2. ഉലകനായകന്‍ കമലഹാസനെ ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്നത് സേതുമാധവന്‍റെ കണ്ണും കരളും എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിൽ സത്യന്‍റെ മകനായിട്ടാണ് കമലെത്തിയത്.
3.ബാലതാരമായി കമലിനെ മലയാളത്തിലെത്തിച്ചതിനു പിന്നാലെ തന്‍റെ കന്യാകുമാരി എന്ന ചിത്രത്തിലൂടെ നായകനായി അവതരിപ്പിച്ചതും സേതുമാധവനായിരുന്നു.
4.കന്യാകുമാരിയിലൂടെ മലയാള സിനിമയിലെത്തിയ മറ്റൊരു പുതുമുഖമായിരുന്നു ജഗതി ശ്രീകുമാർ.
5.കേശവദേവിന്‍റെ ഓടയിൽ നിന്ന് എന്ന പ്രസിദ്ധമായ മലയാള നോവലിന്‍റെ തമിഴ് പരിഭാഷ വായിച്ച് ആവേശം കൊണ്ടാണ് സേതുമാധവന്‍ അത് മലയാള സിനിമയാക്കാൻ തീരുമാനിച്ചത്.
6.1971 ല്‍ സേതുമാധവന്‍റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് എത്തുന്നത്.
7.1965ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സുരേഷ് ഗോപിയെയും അദ്ദേഹം അവതരിപ്പിച്ചു