< Back
Entertainment
യുദ്ധം വേണ്ട, ഫലസ്തീനെ സ്വതന്ത്രമാക്കൂ; ഓസ്കര്‍ വേദിയിൽ ഫലസ്തീന് വേണ്ടി ശബ്ദമുയര്‍ത്തി ഹാവിയർ ബാർഡെം,  സാക്ഷിയായി പ്രിയങ്ക ചോപ്ര
Entertainment

'യുദ്ധം വേണ്ട, ഫലസ്തീനെ സ്വതന്ത്രമാക്കൂ'; ഓസ്കര്‍ വേദിയിൽ ഫലസ്തീന് വേണ്ടി ശബ്ദമുയര്‍ത്തി ഹാവിയർ ബാർഡെം, സാക്ഷിയായി പ്രിയങ്ക ചോപ്ര

Web Desk
|
16 March 2026 1:01 PM IST

സമാധാനത്തെക്കുറിച്ചുള്ള ഹാവിയറിന്‍റെ വാക്കുകളെ തലയാട്ടിക്കൊണ്ട് പിന്തുണച്ച പ്രിയങ്കയുടെ സാന്നിധ്യവും അന്താരാഷ്ട്ര മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു

ലോസ്ഏഞ്ചൽസ്: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾക്കിടയിലാണ് 98-ാമത് ഓസ്കര്‍ പുരസ്കാരദാനച്ചടങ്ങ് ലോസ്ഏഞ്ചൽസിലെ ഡോൾബി തിയറ്ററിൽ നടന്നത്. ഓസ്കാർ വേദിയിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പ്രഖ്യാപനമായി മാറിയിരിക്കുകയാണ് സ്പാനിഷ് താരം ഹാവിയർ ബാർഡെമിന്‍റെ വാക്കുകൾ.

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം സമ്മാനിക്കാനാണ് ഹാവിയർ ബാർഡെമും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും വേദിയിലെത്തിയത്. പുരസ്കാരം പ്രഖ്യാപിക്കുന്നതിന് മുൻപ് ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം അദ്ദേഹം പ്രഖ്യാപിച്ചു. ലോകം സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ഈ സമയത്ത് സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് ഹാവിയര്‍ സംസാരിച്ചത്. 'യുദ്ധം വേണ്ട' എന്ന് എഴുതിയ പാച്ച് ധരിച്ചാണ് ജാവിയര്‍ വേദിയിലെത്തിയത്. "യുദ്ധം വേണ്ട, ഫലസ്തീനെ സ്വതന്ത്രമാക്കൂ"എന്ന പ്രഖ്യാപനം വലിയ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. തുടർന്ന് ഇരുവരും ചേർന്ന് മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു. നോർവീജിയൻ ചിത്രമായ 'സെന്‍റിമെന്‍റൽ വാല്യൂ' ആണ് ഈ വിഭാഗത്തിൽ അവാർഡ് നേടിയത്.

ബാർഡെം സംസാരിക്കുമ്പോൾ സമീപത്തായി പ്രിയങ്ക ചോപ്രയും ഉണ്ടായിരുന്നു. സമാധാനത്തെക്കുറിച്ചുള്ള ഹാവിയറിന്‍റെ വാക്കുകളെ തലയാട്ടിക്കൊണ്ട് പിന്തുണച്ച പ്രിയങ്കയുടെ സാന്നിധ്യവും അന്താരാഷ്ട്ര മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു."2003-ൽ ഇറാഖ് യുദ്ധസമയത്ത് ഞാൻ ഉപയോഗിച്ച അതേ പിൻ ആണ് ഇന്നും ധരിച്ചിരിക്കുന്നത്. അതൊരു നിയമവിരുദ്ധ യുദ്ധമായിരുന്നു. 23 വർഷങ്ങൾക്കിപ്പുറം മറ്റൊരു നിയമവിരുദ്ധ യുദ്ധത്തിന് മുന്നിൽ നമ്മൾ നിൽക്കുന്നു. ഡൊണാൾഡ് ട്രംപും ബിന്യാമിൻ നെതന്യാഹുവും ചേർന്ന് മറ്റൊരു നുണയിലൂടെ സൃഷ്ടിച്ച യുദ്ധമാണിത്'' ഓസ്കര്‍ ചടങ്ങിന് മുൻപായി ഹാവിയര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിര്‍മിതബുദ്ധി ഹോളിവുഡിലെ തൊഴിലവസരങ്ങൾ കവരുന്നത് വലിയ ആശങ്കയായി ഉയരുന്ന കാലത്ത് ഓസ്കറിന്റെ 'അവസാനത്തെ മനുഷ്യ അവതാരകൻ' ആകാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്ന് അവതാരകൻ കോനൻ ഒ'ബ്രയൻ പറഞ്ഞു. ആറ് ഭൂഖണ്ഡങ്ങളിലെ 31 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തവണ നോമിനികളായി എത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ലോകസിനിമയുടെ ഐക്യത്തെ കാണിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ലോകം ഭയപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും, എല്ലാം ശരിയായതുകൊണ്ടല്ല, മറിച്ച് നല്ലത് പ്രതീക്ഷിച്ചുകൊണ്ട് പ്രവർത്തിക്കുന്നതിനാലാണ് നമുക്കിത് ആഘോഷിക്കാൻ കഴിയുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

Similar Posts