< Back
Entertainment
Parvathi
Entertainment

'സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം'; പാര്‍വതി തിരുവോത്തിനോട് മാലാ പാര്‍വതി

Web Desk
|
4 Jun 2025 1:25 PM IST

വർഷങ്ങൾക്ക് മുമ്പ് പങ്കു വച്ച ആ വിഷയങ്ങളിൽ എഫ്ഐആര്‍ ഇട്ടു എന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ മേലെടുത്ത കേസുകൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ച പാർവതി തിരുവോത്തിനെ വിമർശിച്ച് മാല പാർവതി. മറ്റൊരു സംസ്ഥാനവും ചിന്തിക്കാത്ത കാര്യം ചെയ്ത സർക്കാരിനോട് ചോദ്യം ചോദിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. പറയുന്നതിൽ അല്പം കൂടി വ്യക്തത വരുത്തണമെന്നും മാല പാർവതി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

മാലാ പാര്‍വതിയുടെ കുറിപ്പ്

പ്രിയപ്പെട്ട പാർവ്വതി തിരുവോത്തിന് ഒരു തുറന്ന കത്ത്.. അഞ്ച് വർഷമായി, സർക്കാർ എന്ത് ചെയ്തു, എന്ന് പാർവ്വതി തിരുവോത്തിൻ്റെ ചോദ്യത്തെ വിസ്മയത്തോടെ മാത്രമേ കാണാൻ സാധിക്കുന്നൊള്ളു. ഹേമാ കമ്മിറ്റി വച്ചതും എസ്ഐടി രൂപീകരിച്ചതും ഡബ്ള്യൂഡിസിയുടെ പ്രവർത്തനങ്ങളും സ്ത്രീകളെ ഇൻഡസ്ട്രിയിലേക്ക് കൊണ്ട് വരാൻ അക്കാദമി ചെയ്യുന്ന കാര്യങ്ങളും കരട് രേഖ ചമയ്ക്കുന്നതിൻ്റെ ചർച്ചകളും ഒന്നും കാണാതെ പോകുന്നുണ്ടോ എന്നൊരു സംശയം. മറ്റൊരു സംസ്ഥാനവും ചിന്തിക്കാത്ത കാര്യം ചെയ്ത് തുടങ്ങിയ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കാമായിരുന്നു.

ഒരു സഹപ്രവർത്തക, എന്നോട് രഹസ്യമായി പങ്കുവച്ച ഒരു ദുരനുഭവം, ഹേമ കമ്മിറ്റിയുടെ മുന്നിൽ ഞാൻ പറഞ്ഞത്.. സിനിമയിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച്.. എനിക്കറിയാവുന്നതെല്ലാം അവരും അറിയണം എന്ന ആഗ്രഹത്തിലാണ് -നാളെ സിനിമയിൽ പ്രവർത്തിക്കാൻ വരുന്ന സ്ത്രീകൾക്ക് ഗുണമാകും എന്ന ആഗ്രഹത്താൽ.

വർഷങ്ങൾക്ക് മുമ്പ് പങ്കു വച്ച ആ വിഷയങ്ങളിൽ എഫ്ഐആര്‍ ഇട്ടു എന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി. എൻ്റെ സ്വന്തം അനുഭവങ്ങള സംബന്ധിച്ച് തെളിവ് കൊടുക്കാൻ, പോയപ്പോൾ,ആ വിഷയത്തെ കുറിച്ച് ഒരു അറിവും ഇല്ലാത്തവരെ സാക്ഷിയാകാൻ വിളിക്കുന്നു എന്നും, അതവരുടെ ജീവിതത്തിൽ പ്രശ്നമുണ്ടാക്കുന്നു എന്നും അറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത വിഷമമുണ്ടായി. പക്ഷേ അതിനെക്കാൾ, വിഷമിപ്പിച്ചത്, എൻ്റെ സഹപ്രവർത്തക പറഞ്ഞ കാര്യത്തെ കുറിച്ച് എഫ്ഐആര്‍ ഉണ്ട് എന്നറിഞ്ഞപ്പോഴാണ്.എസ്ഐടി യിൽ മൊഴി കൊടുക്കാൻ പോയപ്പോഴാണ് ഞാനത് അറിയുന്നത്. അപ്പോൾ തന്നെ ആ കുട്ടിയെ ഫോണിൽ വിളിച്ചു. ആ പെൺ കുട്ടി എന്നോട് ക്ഷോഭിച്ചു.എങ്ങനെയും പേര് ഒഴിവാക്കണമെന്നും അവർ നേരിട്ടതിനെക്കാൾ വലിയ ഉപദ്രവം ചെയ്തത് ഞാനാണെന്നും പറഞ്ഞപ്പോൾ, പരിഹാരം കാണാനായാണ് സുപ്രീം കോടതിയിൽ പോയത്.

അത്,ശരിയായിരുന്നോ തെറ്റായിരുന്നോ ചെയ്തത് എന്നതിനെക്കാൾ ഈ വിഷയത്തിൽ ക്ലാരിറ്റി ഉണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നു. കൃത്യമായ ഒരു ഡിക്രി ആണ് കോടതി തന്നത്. ഞാൻ ഏറ്റവും സ്നേഹിക്കുന്ന അജിത.. കേസ് കൊടുത്ത സമയത്ത്,ശാസനാ സ്വരത്തിൽ എന്നോട് പറഞ്ഞത്, എൻ്റെ മനസ്സിൽ ആശങ്കയുണ്ടാക്കിയിരുന്നു. ഈ കേസ് കാരണം, ഈ സമരത്തിൻ്റെ ശക്തി ചോർന്ന് പോകരുത് എന്നും അജിതേച്ചി പറഞ്ഞു.ഹേമാ കമ്മിറ്റിയിൽ, പരാതി പറഞ്ഞവർക്ക് കേസുമായി മുന്നോട്ട് പോകാൻ ഇത് തടസ്സമാകരുത് എന്നും ചേച്ചി പറഞ്ഞു. തടസ്സമാകില്ല,എന്ന് ഞാൻ പറഞ്ഞ ഉത്തരത്തിന്, 'എങ്കിൽ കൊള്ളാം' എന്നാണ് അജിതേച്ചി മറുപടി പറഞ്ഞത്.

ഇത് ഞാൻ പറയുമ്പോൾ, ഹേമാ കമ്മിറ്റിയിൽ പോയ ഭൂരിഭാഗം പേരും എസ്ഐടിയുമായി സഹകരിക്കില്ല എന്ന് മനസ്സിലാക്കിയിരുന്നില്ല. കോടതിയിൽ മൊഴി കൊടുക്കാൻ മൂന്ന് തവണ നോട്ടീസ് വന്നു. എനിക്കും വന്നിരുന്നു. സുപ്രീം കോടതിയിലെ കേസുള്ളത് കൊണ്ട് കോടതിയിൽ പോയില്ല. പക്ഷേ നട്ടെല്ലുള്ള, നിലപാടുള്ള സഹപ്രവർത്തകരും പോകാത്തത് എന്നെ വിസ്മയിപ്പിച്ചു.

കോടതിയിൽ പോയി നമ്മുടെ പരാതി പറയാതെ, നമ്മുടെ പക്ഷം പറയാതെ, നിയമ നടപടി ഉണ്ടാകണം എന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല.ഗവൺമെൻ്റ് എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? ഹേമാ കമ്മിറ്റിയിൽ മൊഴി കൊടുത്ത പ്രകാരം , കേസെടുത്ത് പ്രതികളെ ശിക്ഷിക്കട്ടെ, കൂടുതൽ ചോദ്യോത്തരം ഒന്നും വേണ്ട എന്നാണോ? നാച്ചുറൽ ജസ്റ്റിസിന് എതിരായി ഗവൺമെൻറ് നിലപാടെടുക്കണം എന്നാണോ?

"കോടതിയിൽ പോയാൽ, സിനിമയിൽ ''അവസരം നഷ്ടപ്പെടുത്തും ", വെച്ചേക്കത്തില്ല, അതു കൊണ്ട് ,മൊഴി കൊടുത്തത് തന്നെ ധാരാളം, ചെയ്തത് മതി. ഇനി നടപടിയുണ്ടാവട്ടെ .. " എന്ന വാദം യോജിക്കാനാവാത്തതാണ്. . രേവതി സമ്പത്ത് കേസ് നടത്തുന്നത് നമ്മുടെ മുന്നിൽ തെളിവായുണ്ട്.പൊതു സമൂഹത്തിൻ്റെ പിന്തുണയും ആ കുട്ടിക്ക് തന്നെയാണ്. ഡബ്ള്യൂ സിസിയെയും, പാർവ്വതിയെയും ഏറ്റവും ആദരവേടെ തന്നെയാണ് കാണുന്നത്. അതിൽ മാറ്റമില്ല. പറയുന്നതിൽ അല്പം കൂടെ വ്യക്തത വരേണ്ടതുണ്ട് എന്നാണെൻ്റെ അഭിപ്രായം.

സ്ത്രീകൾ പറഞ്ഞതു കൊണ്ട്, നടപടി എന്നതും ശരിയല്ല. Right To Be Heard എന്നത് ഒരു ഫണ്ടമെൻ്റൽ പ്രിൻസിപ്പിൾ ആണ്. അത് പെണ്ണിനും ആണിനും കൊടുക്കേണ്ടത് ഒരു ഗവൺമെൻറിൻ്റെ ഉത്തരവാദിത്തമാണ്. പിന്നെ കരട് രേഖ.. അത് നടക്കുന്നുണ്ട് എന്നതും എല്ലാവർക്കും അറിയാം. പരിഹാസത്തിന് പ്രസക്തിയുണ്ടോ എന്ന് ഉറക്കെ ചിന്തിക്കുന്നു.

Similar Posts