
മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി തൃപ്രങ്ങോട് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം
|മമ്മൂട്ടിക്ക് വേണ്ടി പ്രാർഥിച്ച നടൻ ദേവൻ തന്ത്രിയിൽ നിന്നും നെയ്യും കരിപ്രസാദവും വാങ്ങിയാണ് മടങ്ങിയത്
നടൻ മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി മൃത്യുഞ്ജയ ഹോമം. മലപ്പുറം തൃപ്രങ്ങോട് ശിവക്ഷേത്രത്തിലാണ് മമ്മൂട്ടിയുടെ ജന്മ നാളായ വിശാഖം നാളിൽ രണ്ട് മണിക്കൂർ നീണ്ട ഹോമം നടന്നത്. മമ്മൂട്ടിക്കായി അദ്ദേഹത്തിൻറെ പി.എയും നടൻ ദേവനും നിരവധി ഭക്തരുമാണ് ഹോമം ബുക്ക് ചെയ്തിരുന്നത്.
ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്‌മശ്രീ കൽപ്പുഴ കൃഷ്ണൻ നമ്പൂതിരിപ്പാടിൻറെ കാർമികത്വത്തിൽ ഏഴോളം തന്ത്രിമാർ പങ്കെടുത്തു. മമ്മൂട്ടിക്ക് വേണ്ടി പ്രാർഥിച്ച ദേവൻ തന്ത്രിയിൽ നിന്നും നെയ്യും കരിപ്രസാദവും വാങ്ങിയാണ് മടങ്ങിയത്. മഹാശിവക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന ചടങ്ങാണ് മഹാമൃത്യുഞ്ജയ ഹോമം. ലോകം മുഴുവൻ മഹാമാരി പടർന്നു പിടിക്കുമ്പോൾ നാടിന്റെയും ജനങ്ങളുടെയും രക്ഷക്കാണ് ഹോമം നടത്തിയതെന്ന് ദേവസ്വം അധികൃതർ പറഞ്ഞു.
കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിൽ ആഭിനയിച്ചുകൊണ്ടിരിക്കെയാണ് മമ്മൂട്ടിക്ക് ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.