< Back
Entertainment
സംഗീതം ഹൃദയത്തിൽ നിന്നു വരണം, ഹൃദയത്തെ തൊടണം; നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി ശ്വേതാ മേനോൻ
Entertainment

'സംഗീതം ഹൃദയത്തിൽ നിന്നു വരണം, ഹൃദയത്തെ തൊടണം'; നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി ശ്വേതാ മേനോൻ

Web Desk
|
24 July 2022 5:38 PM IST

ഔപചാരിക പരിശീലനമുള്ള ഗായകർക്ക് മാത്രമേ മികച്ച പ്രകടനം നടത്താൻ കഴിയൂ എന്നത് പൊതുവെയുള്ള തെറ്റിദ്ധാരണയാണെന്നും ശ്വേതാ മേനോൻ

ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് എതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി നടി ശ്വേതാ മേനോൻ. സംഗീതം ഹൃദയത്തിൽ നിന്നും വരണം, ഹൃദയത്തെ തൊടണം, അവർ അത് ചെയ്തു, വിമർശനങ്ങളിൽ നഞ്ചിയമ്മയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ശ്വേതാ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. നഞ്ചിയമ്മയ്‌ക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി കൂടുതൽ പേർ രംഗത്തു വന്നതിനു പിന്നാലെയാണ് അവരുടെ പ്രതികരണം.

ഔപചാരിക പരിശീലനമുള്ള ഗായകർക്ക് മാത്രമേ മികച്ച പ്രകടനം നടത്താൻ കഴിയൂ എന്നത് പൊതുവെയുള്ള തെറ്റിദ്ധാരണയാണെന്നും താരം വ്യക്തമാക്കി. '' ഔപചാരിക പരിശീലനമൊന്നും ഇല്ലാതിരുന്നിട്ടും, കിഷോർ ദായും എസ്പിബിയും എക്കാലത്തെയും മികച്ച ഗായകരായി മാറി. സംഗീതം ഹൃദയത്തിൽ നിന്നു വരണം, ഹൃദയത്തെ തൊടണം, നഞ്ചിയമ്മ തന്റെ പാട്ടിലൂടെ അത് ചെയ്തു. 68-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് നേടിയ നഞ്ചിയമ്മയ്ക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ', എന്നാണ് ശ്വേതാ മേനോൻ കുറിച്ചത്.

ഒരു മാസം കൊടുത്താലും സാധാരണ ഒരു ഗാനം പഠിച്ചു പാടാൻ നഞ്ചിയമ്മയ്ക്ക് സാധിക്കില്ലെന്നാണ് ഡ്രമ്മറും സംഗീതഞ്ജനുമായ ലിനുലാൽ ഫേസ്ബുക്ക് വീഡിയോയിലൂടെ കുറ്റപ്പെടുത്തിയത്. നഞ്ചിയമ്മയ്ക്ക് അവാർഡ് നൽകാനുള്ള തീരുമാനം സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് ഇൻസൽട്ടായി തോന്നുമെന്നും അയ്യപ്പനും കോശിയും സിനിമയിലെ ഗാനത്തിന് പ്രത്യേക ജൂറി പരാമർശമായിരുന്നു നൽകേണ്ടിയിരുന്നതെന്നും ലിനു പറഞ്ഞു.

അയ്യപ്പനും കോശിയും ' എന്ന ചിത്രത്തിലെ 'കെലക്കാത്ത സന്ദനമരം വെഗാ വെഗാ പൂത്തിറിക്ക്...''എന്ന ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. 2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക ജൂറി പുരസ്‌കാരം നഞ്ചിയമ്മ നേടിയിരുന്നു. ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിലാണ് താമസിക്കുന്നത്.


Similar Posts