< Back
Entertainment
എം.വി.ഡിയുടെ കണ്ണിൽപെടാതെ ഗോവ വരെ ഈ വണ്ടിയോടിച്ചുകൊണ്ടുപോയ ഞങ്ങൾ മരണ മാസ്സ് അല്ലേ? ഒമര്‍ ലുലു
Entertainment

'എം.വി.ഡിയുടെ കണ്ണിൽപെടാതെ ഗോവ വരെ ഈ വണ്ടിയോടിച്ചുകൊണ്ടുപോയ ഞങ്ങൾ മരണ മാസ്സ് അല്ലേ?' ഒമര്‍ ലുലു

ഷെഫി ഷാജഹാന്‍
|
9 Aug 2021 5:54 PM IST

ചങ്ക്സില്‍ ബാലു വര്‍ഗീസും സുഹൃത്തുക്കളും ഉപയോഗിച്ച കാറിന്‍റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഒമര്‍ലുലുവിന്‍റെ പോസ്റ്റ്

ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍ ഫേസ്ബുക് പോസ്റ്റുമായി ഒമര്‍ലുലു. 'ചങ്ക്സ്' എന്ന സിനിമക്ക് വേണ്ടി രൂപമാറ്റം വരുത്തിയ കാര്‍ ഉപയോഗിച്ച സംഭവം തമാശരൂപേണ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഒമര്‍ലുലുവിന്‍റെ ഫേസ്ബുക് പോസ്റ്റ്. 'എം.വി.ഡിയുടെ കണ്ണിൽപെടാതെ ഗോവ വരെ ഈ വണ്ടി ഓടിച്ചുകൊണ്ട്‌ പോയി ഷൂട്ട് ചെയ്ത ഞങ്ങൾ മരണ മാസ്സ് അല്ലേ ബ്രോസ്..?' എന്നായിരുന്നു ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.

ബാലു വര്‍ഗീസ്‌, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിശാഖ് നായര്‍ എന്നിവരായിരുന്നു ഒമര്‍ ലുലുവിന്‍റെ 'ചങ്ക്സ്' ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാലു വര്‍ഗീസിന്‍റെ നായികയായി ഹണി റോസാണ് ചിത്രത്തില്‍ വേഷമിട്ടത്. ഇവര്‍ക്ക് പുറമേ ലാല്‍, സിദ്ദീഖ്, മെറീന മൈക്കിള്‍, ധര്‍മജന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചു.

ചങ്ക്സില്‍ ബാലു വര്‍ഗീസും സുഹൃത്തുക്കളും ഉപയോഗിച്ച കാറിന്‍റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഒമര്‍ലുലുവിന്‍റെ പോസ്റ്റ്. മാരുതിയുടെ പഴയ ബലേനോ കാര്‍ രൂപമാറ്റം വരുത്തി മോഡിഫൈ ചെയ്തുകൊണ്ടാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. യൂട്യൂബ് വ്ലോഗര്‍മാരായ ഇ-ബുള്‍ജെറ്റ് സഹോദരങ്ങളുടെ വാഹനം മോഡിഫൈ ചെയ്തതുമായി ബന്ധപ്പെട്ട് ആര്‍.ടി.ഒ പിടിച്ചെടുക്കുകയും തുടര്‍ന്ന് ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പേരില്‍ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഒമര്‍ ലുലു തമാശരൂപേണ ഫേസ്ബുക് പോസ്റ്റുമായി രംഗത്തെത്തിയത്.

ഇ-ബുള്‍ ജെറ്റിന്‍റെ മോഡിഫൈ ചെയ്ത വാന്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതേതുടര്‍ന്ന് ഇവരുടെ വാഹനം മുമ്പും കണ്ണൂര്‍ ആര്‍.ടി.ഒ കസ്റ്റഡിയിലെടുക്കുകയുണ്ടായി. പിന്നീട് വിട്ടയച്ച വാഹനം പെര്‍മിറ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവരോട് ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയാണുണ്ടായത്.

എന്നാല്‍ ഓഫീസില്‍ എത്തിയ ഇവര്‍, പൊലീസ് തങ്ങളോട് മോശമായി ഇടപെടുകയും അന്യായമായി പിഴയീടാക്കുകയാണെന്നും ലൈവില്‍ ആരോപിച്ചു. മോഡിഫിക്കേഷന്‍റെ പേരില്‍ 52000 രൂപ പിഴയിട്ടുവെന്നും തങ്ങളെ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നതായും സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞ ഇവര്‍, ലൈവില്‍ പൊട്ടിക്കരയുകയും ചെയ്തു. നാടകീയ രംഗങ്ങളാണ് തുടര്‍ന്ന് ആര്‍.ടി.ഒ ഓഫീസില്‍ അരങ്ങേറിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുമായും വാക്കുതര്‍ക്കമുണ്ടായി. ലൈവ് വീഡിയോ കണ്ട് ഇവരുടെ ആരാധകരും സ്ഥലത്തെത്തുകയുണ്ടായി.എന്നാല്‍ വ്ലോഗര്‍മാര്‍ക്കെതിരെ നിയമാനുസൃതമായ നടപടി മാത്രമാണ് കൈകൊണ്ടതെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലൈവില്‍ തെറ്റായ സന്ദേശം നല്‍കുകയാണ് ഇവര്‍ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്സ് ഉള്ളവരാണെന്ന് കരുതി നിയമം ലംഘിക്കാന്‍ ആര്‍ക്കും അനുമതിയില്ല. ജോലി തടസ്സപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ നിയമപരമായി തന്നെ നീങ്ങുമെന്നും വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Similar Posts