
ഇനി യുദ്ധം ഒടിടിയിൽ; ഡി കാപ്രിയോയുടെ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' റിലീസിന്
|സെപ്റ്റംബർ 26ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്
വിഖ്യാത അമേരിക്കൻ ഫിലിംമേക്കർ പോൾ തോമസ് ആൻഡേഴ്സൺ, ലിയോണാർഡോ ഡികാപ്രിയോയെ നായകനാക്കി ഒരുക്കുന്ന 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' (One Battle After Another ) ഒടിടിയിൽ. സെപ്റ്റംബർ 26ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്നാണ് വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്നാണ് പ്രേഷകർ വിലയിരുത്തിയത്.
ആക്ഷൻ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സിനിമയുടെ തിരക്കഥയും നിർമ്മാണവും പോൾ തോമസ് ആൻഡേഴ്സൺ തന്നെയാണ്. ഷോൺ പെൻ, ബെനീസിയോ ഡെൽ ടോറോ, റെജീന ഹാൾ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. ബൂഗി നൈറ്റ്സ്, മാഗ്‌നോളിയ, ദേർ വിൽ ബി ബ്ലഡ്, ദി മാസ്റ്റർ, ഫാന്റം ത്രെഡ് തുടങ്ങീ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ മികച്ച ചിത്രങ്ങൾ ലോകസിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് പോൾ തോമസ് ആൻഡേഴ്സൺ.
മാർട്ടിൻ സ്കോർസെസെ സംവിധാനം ചെയ്ത 'കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ' എന്ന ചിത്രത്തിന് ശേഷം ഡികാപ്രിയോ നായകനായെത്തുന്ന ചിത്രം കൂടിയായിരുന്നു വൺ ബാറ്റിൽ ആഫ്റ്റർ അനദർ. അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 115 മില്യൺ ഡോളർ ആണ് ചിത്രത്തിന്റെ ആകെ ബഡ്ജറ്റ്. ഐ മാക്സിൽ റിലീസ് ചെയ്ത പോൾ തോമസ് ആൻഡേഴ്സന്റെ ആദ്യ ചിത്രം കൂടിയാണ് വൺ ബാറ്റിൽ ആഫ്റ്റർ അനദർ.
ചിത്രത്തിലെ ഡി കാപ്രിയോയുടെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. നേരത്തെ പ്രിവ്യു ഷോയ്ക്ക് ശേഷം വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് അടക്കം സിനിമയെ പ്രശംസിച്ചിരുന്നു. പ്രൈം വീഡിയോയിൽ റെന്റ് അടിസ്ഥാനത്തിലാണ് ചിത്രം റിലീസായിരിക്കുന്നത്.