< Back
Entertainment
അഞ്ചു വർഷം കൊണ്ട്  ഭാവനയുടെ കടുത്ത ആരാധകനായി മാറിയെന്ന് പൃഥ്വിരാജ്
Click the Play button to hear this message in audio format
Entertainment

അഞ്ചു വർഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി മാറിയെന്ന് പൃഥ്വിരാജ്

Web Desk
|
31 March 2022 10:36 AM IST

തനിക്കറിയാവുന്ന സിനിമാ ലോകത്തുള്ളവർ ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷിക്കുന്നവരാണ്

കൊച്ചി: ഒടിടി തിയറ്ററുകൾക്ക് ഭീഷണിയല്ലെന്ന് നടന്‍ പൃഥ്വിരാജ്. ആരെ വിലക്കിയാലും ഒടിടി നിലനിൽക്കും. കോവിഡ് വന്നതുകൊണ്ട് ഉണ്ടായ പ്രതിഭാസം അല്ല ഓൺലൈൻ പ്ലാറ്റ്ഫോം . ഒടിടി ഉള്ളതുകൊണ്ട് തീയറ്റർ വ്യവസായം ഇല്ലാതാകില്ലെന്നും ആളുകൾ ഒടിടിയിലേക്ക് വരുന്നുണ്ടെങ്കിൽ അതിന് കാരണം തിയറ്റർ ഉടമകൾ തന്നെയാണെന്നും പൃഥ്വിരാജ് മീഡിയവണിനോട് പറഞ്ഞു.

ഭാവന വീണ്ടും സിനിമയിലേക്ക് വരുന്നതിൽ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. അഞ്ചു വർഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി മാറി. തനിക്കറിയാവുന്ന സിനിമാ ലോകത്തുള്ളവർ ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷിക്കുന്നവരാണ്. മറ്റുള്ളവര്‍ പിന്തുണ കൊടുക്കുന്നുണ്ടോ എന്നറിയില്ല. ഭാവനയ്ക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് മീഡിയവണിനോട് പറഞ്ഞു.

മലയാള സിനിമയിലേക്ക് വരുന്നോ എന്ന് ഒരു പാട് പേര്‍ ഭാവനയോട് ഇതിനു മുന്‍പ് ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ അവര്‍ സ്വയം റെഡിയായി സിനിമയിലേക്ക് വരുന്നതാണ്. എന്നും ഞാനൊരു സുഹൃത്തായിരുന്നു. പക്ഷെ ഈ അഞ്ചു വര്‍ഷം കൊണ്ട് അവരുടെ കടുത്ത ആരാധകനായി മാറി. സിനിമാലോകം എന്നു പറയുന്നത് ഒരേ പോലെ ഒരു ലോകത്തില്‍ ജീവിക്കുന്ന ആള്‍ക്കാരല്ല. ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ്. എനിക്ക് എന്‍റെയൊരു ലോകമുണ്ട്. എനിക്കാ ലോകമേ അറിയൂ. ആ വേള്‍ഡിലുള്ളവര്‍ ഭാവന തിരികെ സിനിമയിലേക്ക് വരുന്നവര്‍ സന്തോഷിക്കുന്നവരാണ്. മറിച്ച് മറ്റൊരാളുടെ ലോകത്ത് എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ ജീവിക്കുന്ന എന്‍റെ ഒരു ലോകത്ത് എല്ലാവരും ഭാവനയുടെ തിരിച്ചുവരവിനെ ആരാധനയോടെ നോക്കിക്കാണുന്നവരാണ്...പൃഥ്വിരാജ് പറഞ്ഞു.


ആദിൽ മൈമൂനത്ത് അഷ്‌റഫിന്റെ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീനാണ് നായകന്‍. ചിത്രത്തിന്‍റെ ടൈറ്റിൽ നടന്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ബോൺഹോമി എന്‍റർടൈൻമെന്‍സിന്‍റെ ബാനറിൽ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്.

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ അപ്രതീക്ഷിത അതിഥിയായി എത്തി ആരാധകരെ ഞെട്ടിച്ചിരുന്നു. പോരാട്ടത്തിന്റെ പ്രതീകമായ ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നു പറഞ്ഞ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ആണ് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. പിന്നാലെ വൻകരഘോഷങ്ങൾക്കിടെ താരം വേദിയിലെത്തി. മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകൾ നേരുന്നുവെന്നും ഭാവന ചടങ്ങിൽ പറഞ്ഞിരുന്നു.

Similar Posts