< Back
Entertainment
അറിവും സമ്മതവുമില്ലാതെ ഗര്‍ഭപാത്രം നീക്കം ചെയ്തു, രണ്ടാം ഭാര്യക്കും ഗൂഢാലോചനയിൽ പങ്ക്; ഉദിത് നാരായണനെതിരെ ആദ്യഭാര്യ
Entertainment

'അറിവും സമ്മതവുമില്ലാതെ ഗര്‍ഭപാത്രം നീക്കം ചെയ്തു, രണ്ടാം ഭാര്യക്കും ഗൂഢാലോചനയിൽ പങ്ക്'; ഉദിത് നാരായണനെതിരെ ആദ്യഭാര്യ

Web Desk
|
12 Feb 2026 3:27 PM IST

കഴിഞ്ഞ ഫെബ്രുവരി 10ന് ബിഹാറിലെ സുപോൾ ജില്ലയിലെ വനിതാ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്

മുംബൈ: പ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ ഉദിത് നാരയാണനെതിരെ ഗുരുതര ആരോപണവുമായി ആദ്യ ഭാര്യ ഞ്ജന നാരായൺ. തന്‍റെ അറിവും സമ്മതവുമില്ലാതെ ഗര്‍ഭപാത്രം നീക്കം ചെയ്തുവെന്നും ഉദിതിന്‍റെ രണ്ട് സഹോദരൻമാരും രണ്ടാം ഭാര്യ ദീപ നാരായണും ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളികളാണെന്നും രഞ്ജന ആരോപിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി 10ന് ബിഹാറിലെ സുപോൾ ജില്ലയിലെ വനിതാ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. വര്‍ഷങ്ങൾക്ക് ശേഷം നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ഗര്‍ഭപാത്രം നീക്കം ചെയ്തതായി അറിയുന്നതെന്നും പരാതിയിൽ പറയുന്നു. 1984 ഡിസംബർ 7 ന് പരമ്പരാഗത ഹിന്ദു ചടങ്ങുകളോടെയായിരുന്നു രഞ്ജനയുടെയും ഉദിത് നാരായണിന്‍റെയും വിവാഹം. കരിയറിന്‍റെ ഭാഗമായി പിന്നീട് 1985ൽ ഉദിത് മുംബൈയിലേക്ക് താമസം മാറി. ഈ സമയത്ത് ദീപയെ വിവാഹം കഴിച്ചത് മാധ്യമങ്ങളിലൂടെയാണ് താനറിഞ്ഞതെന്ന് രഞ്ജന പറയുന്നു. എന്നാൽ ഇതേക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ഉദിത് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും ആദ്യഭാര്യ പറഞ്ഞു.

1996ൽ വൈദ്യചികിത്സയുടെ മറവിൽ ഡൽഹിയിലെ ഒരു ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയതായി രഞ്ജന ആരോപിച്ചു. അവിടെ വച്ച് തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഗർഭപാത്രം നീക്കം ചെയ്തതെന്ന് അവർ പറയുന്നു. ഉദിത്, സഹോദരന്മാരായ സഞ്ജയ് കുമാർ ഝാ, ലളിത് നാരായൺ ഝാ, രണ്ടാം ഭാര്യ ദീപ എന്നിവർ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് ആരോപിക്കുന്നു.

വര്‍ഷങ്ങളായുള്ള അവഗണനയെ തുടര്‍ന്നാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന് രഞ്ജന മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ ആരോഗ്യാവസ്ഥ മോശമാണെന്നും ഭര്‍ത്താവിന്‍റെ പിന്തുണ ആവശ്യമാണെന്നും എന്നാൽ ഉദിത് ഇതിനോട് പ്രതികരിക്കുന്നില്ലെന്നും അവര്‍ വിശദീകരിക്കുന്നു. 2006 ൽ മുംബൈ സന്ദർശിച്ചപ്പോൾ ഉദിത്തും ദീപയും തന്നെ അപമാനിക്കുകയും ഗായകന്‍റെ വീട്ടിൽ പ്രവേശനം നിഷേധിക്കുകയും ചെയ്തുവെന്നും പിന്നീട് നേപ്പാളിലെ തന്റെ ഭർതൃവീട്ടിൽ പോയപ്പോൾ അപമാനിക്കുകയും ആട്ടിയോടിക്കുകയും ചെയ്തുവെന്നും രഞ്ജന ആരോപിച്ചു.

നേരത്തെയും രഞ്ജന ഉദിത് നാരായണനെതിരെ രംഗത്തെത്തിയിരുന്നു. ഗായകനെതിരെ ജീവനാംശം ലഭിക്കാൻ കേസ് ഫയൽ ചെയ്തിരുന്നു. ഇതുപ്രകാരം 2025 ഫെബ്രുവരി 21 ന് ബിഹാറിലെ സുപോൾ കുടുംബ കോടതിയിൽ ഉദിത് ഹാജരായി. എന്നാൽ കേസ് ഒത്തുതീര്‍പ്പാക്കാൻ വിസമ്മതിക്കുകയും കേസുമായി മുന്നോട്ടുപോവുകയും ചെയ്തു.

ഉദിത് തന്നെ ഉപേക്ഷിച്ച് നേപ്പാളിലെ ഒരു വസ്തു വിറ്റുകിട്ടിയ 18 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് രഞ്ജനയുടെ ആരോപണം . മുംബൈയിലേക്ക് പോകുമ്പോഴെല്ലാം തന്നെ ഭീഷണിപ്പെടുത്താൻ വാടകയ്‌ക്കെടുത്ത ആളുകൾ തന്നെ പിന്തുടരാറുണ്ടെന്നും അവർ ആരോപിച്ചു. 1984 മുതൽ തന്നെ വിവാഹം കഴിച്ചിട്ടും ഒരു ഭാര്യയായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും തന്‍റെ അവകാശത്തിനും അന്തസ്സിനും വേണ്ടി മാത്രമാണ് താൻ പോരാടുന്നതെന്നും രഞ്ജന പറഞ്ഞു. ആരോപണങ്ങൾക്ക് ഏകദേശം മൂന്ന് പതിറ്റാണ്ട് പഴക്കമുണ്ടെന്ന് വനിതാ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് അഞ്ജു തിവാരി എൻ‌ഡി‌ടി‌വിയോട് പറഞ്ഞു. വിഷയം അന്വേഷണത്തിലാണ്, പുറത്തുവരുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്യുമെന്നും അറിയിച്ചു. എന്നാൽ ഇതേക്കുറിച്ച് ഉദിത് നാരായണൻ പ്രതികരിച്ചിട്ടില്ല.

Similar Posts