
സ്ത്രീകൾ ഒരിടത്തും സുരക്ഷിതരല്ല, ഡൽഹിയിലൂടെ യാത്ര ചെയ്യുമ്പോൾ എനിക്കത് അനുഭവപ്പെട്ടിട്ടുണ്ട്: മാളവിക മോഹനൻ
|'ഡൽഹിയിലെ നിർഭയ ബസിൽ യാത്ര ചെയ്യുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. അവർ വാതിൽ തുറന്നു കൊടുത്തതല്ലല്ലോ'
സ്ത്രീകൾ ഒരിടത്തും സുരക്ഷിതരല്ലെന്ന് നടി മാളവിക മോഹനൻ. വാതിൽ തുറന്ന് കൊടുക്കാതെ നമ്മളെ ആരും ഒന്നും ചെയ്യില്ലെന്നും ബലംപ്രയോഗിച്ച് സത്രീകളെ റേപ്പ് ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്നുമുള്ള നടി സ്വാസികയുടെ പരാമർശത്തിന് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മാളവികയുടെ പ്രതികരണം. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
സ്ത്രീകൾ ഒരിടത്തും സുരക്ഷിതരല്ല. പ്രധാനമായും ഡൽഹിയിലൂടെയൊക്കെ യാത്ര ചെയ്യുമ്പോൾ എനിക്കത് അനുഭവപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ നിർഭയ ബസിൽ യാത്ര ചെയ്യുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. അവർ വാതിൽ തുറന്നുകൊടുത്തതല്ലല്ലോ. ഇത്തരം പ്രസ്താവനകൾ നിരുത്തവാദപരമാണെന്നും അതിനോട് യോജിക്കാൻ കഴിയില്ലെന്നും മാളവിക പറഞ്ഞു.
''സ്ത്രീകൾ ഒരിടത്തും സുരക്ഷിതരല്ല. പ്രധാനമായും ഡൽഹിയിലൂടെയൊക്കെ യാത്ര ചെയ്യുമ്പോൾ എനിക്കത് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. നമ്മൾ എത്ര സ്‌ട്രോങ്ങാണെങ്കിലും ചില സമയത്ത് നമുക്കൊന്നും ചെയ്യാൻ കഴിയില്ല. അഞ്ച് ആണുങ്ങൾ ഒരുമിച്ച് വന്നാൽ നമ്മൾ എന്ത് ചെയ്യും? അതൊരു മോശമായ സാഹചര്യമാണ്. ഡൽഹിയിലെ നിർഭയയുടെ കാര്യമെടുത്താൽ മനസിലാകും. ആ കുട്ടി ബസിൽ യാത്ര ചെയ്യുകയായിരുന്നു. അവർ ആർക്കും വാതിൽ തുറന്നു കൊടുത്തതല്ലല്ലോ... വാതിൽ തുറന്ന് കൊടുക്കാതെ ആരും ആക്രമിക്കില്ലെന്ന പ്രസ്താവനയൊക്കെ നിരുത്തവാദപരമാണ്. അതിനോട് ഒട്ടും തന്നെ യോജിക്കാൻ കഴിയില്ല'' - മാളവിക പറഞ്ഞു.
വാതിൽ തുറന്നു കൊടുക്കാതെ ആരും ആക്രമിക്കപ്പെടില്ലെന്ന സ്വാസികയുടെ പരമാർശം ഏറെ വിവാദമായിരുന്നു. എന്റെ പേഴ്‌സണൽ അനുഭവം വെച്ച് നോ പറയേണ്ടിടത്ത് നോ പറഞ്ഞാൽ നമ്മളെ ആരും ഉപദ്രവിക്കാൻ വരില്ല. നമ്മൾ ലോക് ചെയ്ത റൂം നമ്മൾ തന്നെ തുറന്നു കൊടുക്കാതെ ആരും അകത്തേക്ക് വരില്ല എന്നായിരുന്നു സ്വാസികയുടെ പരാമർശം. സാർക്ക് ലൈവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വാസികയുടെ പ്രതികരണം.