< Back
Entertainment
ഇരുണ്ട ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍: യുവന്‍ ശങ്കര്‍ രാജ
Entertainment

ഇരുണ്ട ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍: യുവന്‍ ശങ്കര്‍ രാജ

Web Desk
|
19 April 2022 1:50 PM IST

പിതാവ് ഇളയരാജയ്ക്കുള്ള മറുപടി, അമിത് ഷായുടെ ഹിന്ദി വാദത്തിനുള്ള മറുപടി എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വ്യാഖ്യാനങ്ങള്‍

ചെന്നൈ: കറുത്ത മുണ്ടും ടിഷര്‍ട്ടും ധരിച്ച് സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ചര്‍ച്ചയാകുന്നു. 'ഇരുണ്ട ദ്രാവിഡൻ, അഭിമാനിയായ തമിഴൻ' എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിനുള്ള മറുപടി, പിതാവ് ഇളയരാജയ്ക്കുള്ള മറുപടി എന്നിങ്ങനെ പല വ്യാഖ്യാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം. ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദിയില്‍ ആശയവിനിമയം നടത്തണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശത്തിനുള്ള മറുപടിയാണ് യുവന്‍റെ അടിക്കുറിപ്പെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്‍റുകള്‍ കാണാം. ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ സമ്മേളനത്തിലാണ് അമിത് ഷാ ഹിന്ദിയെ കുറിച്ച് പറഞ്ഞത്. രാജ്യത്തിന്റെ ഐക്യത്തിന് ഹിന്ദി ഏറെ പ്രധാനപ്പെട്ടതാണെന്നും അമിത് ഷാ പറയുകയുണ്ടായി.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുതല്‍ എ ആർ റഹ്മാൻ, പ്രകാശ് രാജ് തുടങ്ങിയ കലാകാരന്മാര്‍ വരെ ഹിന്ദി വാദത്തിനെതിരെ രംഗത്തെത്തി. തമിഴ് ദേവതയെന്ന അര്‍ഥത്തിലുള്ള 'തമിഴനങ്ക്' എന്ന വാക്കും ദേവതയുടെ ചിത്രവുമാണ് റഹ്മാന്‍ ട്വീറ്റ് ചെയ്തത്. ഒപ്പം കവി ഭാരതീദാസന്റെ 'തമിഴിയക്ക'ത്തില്‍ നിന്നുള്ള 'പ്രിയ തമിഴാണ് നമ്മുടെ അസ്തിത്വത്തിന്റെ വേര്' എന്ന വരിയും ചേര്‍ത്തിരുന്നു.

സംഗീതം ഒരുക്കാൻ തമിഴിനേക്കാൾ അനുയോജ്യമായ ഭാഷ ഹിന്ദിയാണെന്ന് ഇളയരാജ മുന്‍പ് പറയുകയുണ്ടായി. അടുത്ത കാലത്ത് ഒരു പുസ്തകത്തിന് എഴുതിയ ആമുഖത്തില്‍ ഇളയരാജ മോദിയെയും അംബേദ്കറെയും താരതമ്യം ചെയ്തു- "പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ബി.ആര്‍ അംബേദ്കറും തമ്മിലുള്ള ശ്രദ്ധേയമായ ചില സാദൃശ്യങ്ങള്‍ ഈ പുസ്തകം പുറത്തു കൊണ്ടുവരുന്നു. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍ നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് ഇരുവരും. പട്ടിണിയും സാമൂഹ്യ വ്യവസ്ഥയുടെ അടിച്ചമര്‍ത്തലും ഇരുവരും നേരിട്ടിട്ടുണ്ട്. അത് ഇല്ലാതാക്കുന്നതിന് ഇരുവരും പ്രവര്‍ത്തിച്ചു. ഇരുവരും ഇന്ത്യയ്ക്കായി വലിയ സ്വപ്നങ്ങള്‍ കണ്ടു. ഇരുവരും പ്രയോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നു"- എന്നാണ് ഇളയരാജയുടെ വാക്കുകള്‍.

ഇളയരാജയുടെ താരതമ്യത്തിനെതിരെ തമിഴ്നാട്ടില്‍ വിമര്‍ശനം ഉയര്‍ന്നു. അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചതിങ്ങനെ- "അത് അദ്ദേഹത്തിന്‍റെ സ്വന്തം അഭിപ്രായമാണ്. ഇതിനെതിരെ പ്രതികരിക്കരുതെന്ന് എന്‍റെ നേതാവ് (എംകെ സ്റ്റാലിൻ) ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഒരാളുടെ വ്യക്തിപരമായ അഭിപ്രായമാണ്"

Summary- Dark Dravidian, Proud Tamizhan says music composer and Ilayaraja's son Yuvan Shankar Raja

Similar Posts