< Back
Gulf
ഹിസ്ബുള്ള ബന്ധം: കുവൈത്തില്‍ 60 ലെബനന്‍ പൌരന്മാരുടെ താമസാനുമതി അസാധുവാക്കിഹിസ്ബുള്ള ബന്ധം: കുവൈത്തില്‍ 60 ലെബനന്‍ പൌരന്മാരുടെ താമസാനുമതി അസാധുവാക്കി
Gulf

ഹിസ്ബുള്ള ബന്ധം: കുവൈത്തില്‍ 60 ലെബനന്‍ പൌരന്മാരുടെ താമസാനുമതി അസാധുവാക്കി

admin
|
14 March 2018 4:05 PM IST

കുവൈത്തില്‍ ജോലി ചെയ്യുന്ന 60 ലെബനന്‍ പൌരന്മാരുടെ താമസാനുമതി ആഭ്യന്തരമന്ത്രാലയം അസാധുവാക്കി

കുവൈത്തില്‍ ജോലി ചെയ്യുന്ന 60 ലെബനന്‍ പൌരന്മാരുടെ താമസാനുമതി ആഭ്യന്തരമന്ത്രാലയം അസാധുവാക്കി. ഷിയാ സായുധ വിഭാഗമായ ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്‌ നടപടി. 60 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നു ഇവർക്ക് അന്ത്യശാസനം നല്കിയിട്ടുമുണ്ട്.

ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിയാ അനുകൂല സായുധ സംഘമായ ഹിസ്ബുള്ളയെ ഗൾഫ് സഹകരണ കൌൺസിലും അറബ് ലീഗും ലീഗും ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് കുവൈത്ത് ലെബനൻ 60 പൌരന്മാരുടെ താമസാനുമതി റദ്ദാക്കിയത്. ഹിസ്ബുള്ള ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്നവർ, സംഘത്തിനു സാമ്പത്തിക സഹായം നൽകുന്നവർ, സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും സംഘടനക്കനുകൂലമായി വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർ എന്നിവരെയെല്ലാം തെരഞ്ഞു പിടിച്ചു പുറത്താക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി. 60 പേരുടെ ഇഖാമ അസാധുവാക്കിയ താമസ കുടിയേറ്റ വകുപ്പ് ജോലി സംബന്ധിയായ സാമ്പത്തിക ഇടപാടുകളും മറ്റും പൂർത്തിയാക്കുന്നതിനായി 2 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളിൽ രാജ്യം വിടാത്തവരെ പിടികൂടി നാടുകടത്തും.

തീവ്രവാദികൾക്കെതിരെയുള്ള നടപടി അറബ് രാജ്യങ്ങളിൽ നിന്നുള്ളവരോട് മാത്രമായിരിക്കില്ലെന്ന് അമേരിക്കൻ പൌരനെതിരെ നടപടി സ്വീകരിച്ച കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം പാസ്പോർട്ട് വിഭാഗം മേധാവി ശിഖ് മാസിൻ അൽ ജറാഹ് പറഞ്ഞു. പൊതുസമൂഹത്തിനു ദോഷമുണ്ടാക്കുന്ന ഒരു തത്വശാസ്ത്രത്തെയും കുവൈത്ത് മണ്ണിൽ വളരാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിസ്ബുള്ള ബന്ധത്തിന്റെ പേരിൽ 1100 അറബ് പൗരന്മാരെ നേരത്തെ കുവൈത്ത് കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. സിറിയ, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുറമേ ഏതാനും ജിസിസി പൌരന്മാരും പട്ടികയിൽ ഉള്‍പ്പെട്ടിരുന്നു. ഹിസ്ബുള്ള അനുകൂലികൾക്ക് ഇഖാമ പുതുക്കി നല്‍കരുതെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് മുഹമ്മദ്‌ ഖാലിദ് അൽ സബാഹ് എമിഗ്രേഷൻ ജവാസാത്ത് വിഭാഗങ്ങൾക്ക് നേരത്തെ കർശന നിര്‍ദേശം നല്കിയിരുന്നു.

Similar Posts