പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ ഏറ്റവും കൂടുതലുള്ളത് കുവൈത്തില്‍
|ദുബൈ ആസ്ഥാനമായുള്ള മിഡിലീസ്റ്റ് ഇക്കണോമിക് ഡൈജസ്റ്റ് ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
അറബ് രാജ്യങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ ഏറ്റവും കൂടുതലുള്ളത് കുവൈത്തിലെന്ന് റിപ്പോർട്ട്. ദുബൈ ആസ്ഥാനമായുള്ള മിഡിലീസ്റ്റ് ഇക്കണോമിക് ഡൈജസ്റ്റ് ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അറബ് രാജ്യങ്ങളിലാകെ 185 ശതകോടി ഡോളറിന്റെ പങ്കാളിത്ത പദ്ധതിയുണ്ട്.
കുവൈത്തിലെ പദ്ധതികളിൽ മൂന്നിൽ രണ്ട് ഭാഗത്തോളം ആസൂത്രണ ഘട്ടത്തിലാണുള്ളത്. അഞ്ചോ ആറോ വർഷത്തിനകം നടപ്പാക്കുമെന്ന് കരുതുന്നവയാണിവ. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വകാര്യ പങ്കാളിത്തമുള്ള വികസന പദ്ധതികൾ ഇരട്ടിയായി. എണ്ണ വരുമാനത്തിൽ ഇടിവുവന്നതിനെ തുടർന്ന് സർക്കാറുകൾ പൊതുചെലവ് കുറച്ച് പദ്ധതി നടത്തിപ്പിന് സ്വകാര്യ പങ്കാളിത്തം കൂടുതലായി തേടുന്നുവെന്നാണ് ഇതിൽനിന്ന് മനസ്സിലാവുന്നത്. 44.4 ശതകോടി ഡോളറിന്റെ പങ്കാളിത്ത പദ്ധതികളാണ് കുവൈത്തിലുള്ളത്. 36 ശതകോടി ഡോളറുമായി ലിബിയയാണ് തൊട്ടുപിന്നിലുള്ളത്. 27.6 ശതകോടി ഡോളറിന്റെ പി.പി.പി പദ്ധതിയുമായി യു.എ.ഇയാണ് മൂന്നാമത്. സൗദി അറേബ്യയിൽ 17.5 ശതകോടി ഡോളറിന്റെ പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതിയാണുള്ളത്. ധനസമാഹരണത്തിൽ മാത്രമല്ല, നിർവഹണത്തിലും നടത്തിപ്പിലും സ്വകാര്യ മേഖലക്ക് അവസരം നൽകുന്ന സ്ഥിതിയുണ്ട്. വരും വർഷങ്ങളിൽ ഈ പ്രവണത വർധിക്കാന്‍ സാധ്യതയുണ്ട്. അടിസ്ഥാന സൗകര്യ വികസന രംഗത്തുൾപ്പെടെ സ്വകാര്യ മേഖലക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഖാലിദ് അൽ റൗദാൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.