< Back
Gulf
കെനിയന്‍ മണ്ണില്‍ വിജയം കൊയ്ത് മലയാളി അധ്യാപികകെനിയന്‍ മണ്ണില്‍ വിജയം കൊയ്ത് മലയാളി അധ്യാപിക
Gulf

കെനിയന്‍ മണ്ണില്‍ വിജയം കൊയ്ത് മലയാളി അധ്യാപിക

admin
|
13 May 2018 12:09 PM IST

മൂന്നു പതിറ്റാണ്ട് നീണ്ട കെനിയന്‍ പ്രവാസത്തിന്റെ തുടിപ്പുകള്‍ പകര്‍ത്തിയ ആത്മകഥയുടെ പ്രകാശനം കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്നു.

കെനിയന്‍ മണ്ണില്‍ ജീവിത വിജയം നേടിയതിന്റെ കഥയാണ് മലയാളി അധ്യാപിക രാധികക്ക് പറയാനുള്ളത്. മൂന്നു പതിറ്റാണ്ട് നീണ്ട കെനിയന്‍ പ്രവാസത്തിന്റെ തുടിപ്പുകള്‍ പകര്‍ത്തിയ ആത്മകഥയുടെ പ്രകാശനം കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്നു.

കെനിയയില്‍ മുപ്പത് വര്‍ഷത്തെ പ്രവാസം പിന്നിടുമ്പോള്‍ കൊച്ചിക്കാരി രാധികക്ക് ഓര്‍ക്കാന്‍ നല്ലതു മാത്രമേ ഉള്ളൂ. ആശങ്കയോടും ഭയത്തോടെയും ആരംഭിച്ച കെനിയന്‍ ജീവിതം ആഫ്രിക്കന്‍ ജീവിതാനുഭവങ്ങളുടെ വലിയൊരു ലോകം തന്നെയാണ് രാധികക്കു മുമ്പാകെ തുറന്നിട്ടത്. കെനിയയെക്കുറിച്ചും അവിടത്തെ മനുഷ്യരെക്കുറിച്ചും ഓര്‍ക്കാന്‍ ധാരാളം. കുടുംബജീവിതത്തിലെ ഒറ്റപ്പെടലും ഏക മകന്‍ന്റെ രോഗവും ഉള്‍പ്പെടെ ജീവിത പ്രതിസന്ധികളെ ധീരമായി നേരിടാന്‍ രാധികക്ക് സാധിച്ചു. കെനിയയിലെ ഏറ്റവും മികച്ച സ്കൂളുകളിലൊന്നിന്റെ ഉടമയാണിപ്പോള്‍ രാധിക. ആ ജീവിതമാണ് 'റെയിന്‍ബോസ് ഇന്‍ മൈ ക്ളൗഡ്സ് എന്ന ആത്മകഥയില്‍ നിറയുന്നത്.

ജനിച്ചതും വളര്‍ന്നതുമെല്ലാം കൊച്ചിയില്‍. സെന്‍റ് തെരേസാസ് കോളജിലായിരുന്നു ബിരുദ പഠനം. മഹാരാജാസില്‍ തുടര്‍ പഠനം. കെനിയന്‍ സ്കൂളുകളില്‍ പ്രധാനാധ്യാപികയായി പ്രവര്‍ത്തിച്ചെങ്കിലും സ്വന്തം വിദ്യാലയമെന്ന ആഗ്രഹം 2008ല്‍ സഫലമാക്കി. അതാണ് 'നൈറോബി ഇന്‍റര്‍നാഷണല്‍ സ്കൂള്‍. രാധിക പഠിപ്പിച്ച കുട്ടികളില്‍ പലരും ഇന്ന് കെനിയയിലും പുറത്തുമായി മികച്ച നിലയിലുണ്ട്.

ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാന്‍ ഇടക്ക് പോകുന്ന രാധികക്ക് കെനിയ വിടാന്‍ താല്‍പര്യമില്ല. 300 ലേറെ പേജുള്ള ആത്മകഥ മകന്‍ അശ്വിനാണ് എഴുത്തുകാരി സമര്‍പ്പിക്കുന്നത്. പത്രപ്രവര്‍ത്തകനായ സുഹൃത്തിന്റെ പ്രേരണയാണ് പുസ്തകത്തിലേക്ക് നയിച്ചത്. ദുബൈയിലെ കെനിയന്‍ കോണ്‍സുലേറ്റാണ് പ്രകാശന ചടങ്ങിന് മുന്‍കൈയെടുത്തത്. കൃതിയുടെ മലയാള വിവര്‍ത്തനം നടത്താമെന്ന് സാഹിത്യകാരന്‍ എം.മുകുന്ദന്‍ പറഞ്ഞതും തന്റെ വലിയ ഭാഗ്യമായി രാധിക കരുതുന്നു.

Related Tags :
Similar Posts