കുവൈത്തിലെ എഞ്ചിനീയര്‍മാരുടെ അംഗീകാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം ഇടപെടുന്നു
|ആറുമാസത്തിൽ കുറഞ്ഞ ഇഖാമ കാലാവധിയുള്ള എൻജിനീയർമാർ വിവരങ്ങള്‍ കൈമാറണമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു
കുവൈത്തിലെ എഞ്ചിനീയര്‍മാരുടെ അംഗീകാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. നാഷണല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്‍ അംഗീകാരമുള്ള കോളേജുകള്‍ക്ക് പുറമെ ആൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജുക്കേഷനെ കൂടി പരിഗണിക്കണമെന്ന് കുവൈത്ത് അധികൃതരോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ആറുമാസത്തിൽ കുറഞ്ഞ ഇഖാമ കാലാവധിയുള്ള എൻജിനീയർമാർ വിവരങ്ങള്‍ കൈമാറണമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.
വിസ പുതുക്കുന്നതിന് മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ മൂലമുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് രണ്ട് പ്രതിനിധി സംഘം ഡല്‍ഹിയില്‍ മാനവവിഭവ ശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കറുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് മന്ത്രി അറിയിച്ചു . എൻജിനീയറിങ് അക്രഡിറ്റേഷനു എൻബി എ ക്കു പകരം ആൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജുക്കേഷൻ അംഗീകാരം പരിഗണിക്കണമെന്ന് കുവൈത്ത് അധികൃതരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പ്രതിനിധി സംഘത്തോട് പറഞ്ഞു. അതേ സമയം ഇഖാമ കലാവധി കഴിഞ്ഞവരും ആറുമാസത്തിൽ താഴെ കാലാവധിയുള്ളവരും വിശദ വിവരങ്ങൾ അറിയിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇതിനായി പ്രത്യേക ഫോറം തയ്യാറാക്കി സംഘടനാ പ്രതിനിധികൾക്ക് കൈമാറി. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. അംബാസഡർ മാൻപവർ അതോറിറ്റിയുമായി ചർച്ച നടത്തിയിരുന്നു.
എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ അനുമതിപത്രം വേണമെന്ന് മാൻപവർ അതോറിറ്റി പുതിയ നിബന്ധന വെച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നാഷണല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്‍ അംഗീകാരമുള്ള കോളേജുകളില്‍ പഠിച്ച എഞ്ചിനീയര്‍മാക്ക് മാത്രമാണ് വിസ പുതുക്കി നല്‍കിയാല്‍ മതിയെന്നായിരുന്ന കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ തീരുമാനം. ഇന്ത്യയില്‍ ബഹുഭൂരിഭാഗം സ്ഥാപനങ്ങള്‍ക്കും എന്‍ഐബി അക്രഡിറ്റേഷന്‍ ഇല്ല. കേരളത്തിൽനിന്ന് 18 കോളേജുകൾ മാത്രമാണ് ലിസ്റ്റിലുള്ളത്. ഇതോടെയാണ് മലയാളികള്‍ അടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ പ്രതിസന്ധിയിലായത്.