< Back
Gulf
രൂപയ്ക്ക് കഷ്ടകാലം; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണം ഒഴുകുന്നു
Gulf

രൂപയ്ക്ക് കഷ്ടകാലം; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണം ഒഴുകുന്നു

Web Desk
|
13 July 2018 3:26 PM IST

ഇന്ത്യൻ രൂപക്കേറ്റ കനത്ത തിരിച്ചടി ഗൾഫ്​ കറൻസികളെ ശക്തമാക്കി. ഉയർന്ന വിനിമയ മൂല്യമാണ്​ പ്രവാസികൾക്ക്​ ലഭിക്കുന്നത്​. ​ഉള്ള സമ്പാദ്യം നാട്ടിലേക്ക്​ മാറ്റുകയാണ് പ്രവാസികള്‍.

വിനിമയ നിരക്കിലെ വർധന മുൻനിർത്തി ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണം ഒഴുക്ക് ശക്തമായി. പിന്നിട്ട മൂന്നു മാസത്തിനിടെ ഇന്ത്യയിലേക്ക് പണം അയക്കുന്നതിൽ ഇരുപത് ശതമാനത്തോളം വര്‍ധനവാണുണ്ടായത്. വരുംമാസങ്ങളിലും ഈ പ്രവണത തുടര്‍ന്നേക്കും.

ഗൾഫിലെ പ്രതികൂല തൊഴിൽ, സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയിലേക്ക് പണം അയക്കുന്നതിൽ അപ്രതീക്ഷിത വർധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ രൂപക്കേറ്റ കനത്ത തിരിച്ചടി ഗൾഫ് കറൻസികളെ ശക്തമാക്കിയതോടെ ഉയർന്ന വിനിമയ മൂല്യമാണ് പ്രവാസികൾക്ക് ലഭിക്കുന്നത്. ഇതു തന്നെയാണ് ഉള്ള സമ്പാദ്യം നാട്ടിലേക്ക് മാറ്റാൻ പ്രവാസികളെ പ്രേരിപ്പിക്കുന്നതും. അവധിക്കാലം കൂടിയായതോടെ നാട്ടിലേക്ക് പണം അയക്കാൻ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നതും.

രൂപയുടെ കഷ്ടകാലം ഇനിയും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. വർഷാവസാനത്തോടെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടിയാൽ രൂപ വീണ്ടും ദുർബലമാകും. ഇന്ധനവില ഉയരുന്നതും അമേരിക്ക, യൂറോപ്യൻ യൂണിയൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര മൽസരവും വിനിമയനിരക്കിനെ ബാധിക്കുന്നുണ്ട്.

യുഎഇ ദിർഹം- 18.69 രൂപയാണ് നിരക്ക്. യുഎഇ ദിർഹത്തിന് ഉടൻ തന്നെ 19 രൂപ ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

Similar Posts