
സൗദിയില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധന തുടരുന്നു: നിയമ ലംഘകര്‍ക്ക് പിഴ
|നിയമാനുസൃതമല്ലാതെ വിദേശികൾക്ക് തൊഴിൽ നൽകൽ, സ്വദേശിവല്‍ക്കരണ തോത് പാലിക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങൾ പിടികൂടുന്നതിനാണ് പരിശോധന
സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുന്നു. നിയമാനുസൃതമല്ലാതെ വിദേശികൾക്ക് തൊഴിൽ നൽകൽ, സ്വദേശിവല്‍ക്കരണ തോത് പാലിക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങൾ പിടികൂടുന്നതിനാണ് പരിശോധന വീണ്ടും ശക്തമാക്കിയത്.
മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പരിശോധന വീണ്ടും കടുപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പോയ വാരം നടത്തിയ പരിശോധനയില്‍ ആയിരത്തിലധികം നിയമ ലംഘനങ്ങള്‍ പിടകൂടി. കഴിഞ്ഞ ഒരാഴ്ചക്കിടെ 15,672 ഫീല്‍ഡ് പരിശോധനകളാണ് മന്ത്രാലയം നടത്തിയത്. പരിശോധനിയില്‍ ഭൂരിഭാഗം സ്ഥാപനങ്ങളും മന്ത്രാലയ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചതായി കണ്ടെത്തി. എന്നാല്‍ ചെറുതും വലുതുമായ 1,202 സ്ഥാപനങ്ങളാണ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയത്.
ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലംഘനത്തിന്റെ ഗൗരവമനുസരിച്ചുള്ള പിഴയും തുടര്‍നടപടികളും സ്വീകരിച്ചതായും മന്ത്രാലയ അതികൃതര്‍ വ്യക്തമാക്കി. ഫീല്‍ഡ് പരിശോധനക്ക് പുറമേ പൊതുജനങ്ങളില്‍ നിന്നും മന്ത്രാലയത്തിന് നേരിട്ട് ലഭിക്കുന്ന പരാതികളിലും പരിശോധന നടത്തി നടപടി കൈകൊള്ളുന്നുണ്ട്. ഇത്തരത്തില് 1,799 പരാതികളാണ് മന്ത്രാലയത്തിന് കഴിഞ്ഞ ആഴ്ചയില്‍ ലഭിച്ചത്.
More to watch: