< Back
Gulf
സൗദിയിലേക്ക് 35 ചൈനീസ് കമ്പനികൾ; നേരിട്ടുള്ള നിക്ഷേപവും ഓഫീസ് തുറക്കലും
Gulf

സൗദിയിലേക്ക് 35 ചൈനീസ് കമ്പനികൾ; നേരിട്ടുള്ള നിക്ഷേപവും ഓഫീസ് തുറക്കലും

Web Desk
|
8 Dec 2022 11:22 PM IST

ഹുആവേ ഉൾപ്പെടെയുള്ള മുൻനിര കമ്പനികൾ ഇതിനായി സൗദിയിൽ പ്രാദേശിക ആസ്ഥാനം നിർമിക്കും.

റിയാദ്: ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനത്തിന് പിന്നാലെ 35 ചൈനീസ് കമ്പനികൾ സൗദിയിൽ നിക്ഷേപം നടത്തും. ഹുആവേ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ പുതിയ പദ്ധതികൾക്കായി കരാറിൽ ഒപ്പുവച്ചു. റിയാദിൽ സൗദി നിക്ഷേപ മന്ത്രിയുടെ നേതൃത്വത്തിൽ കരാർ ഏറ്റുവാങ്ങി.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സന്ദർശനത്തിനിടെയാണ് ചൈനീസ് കമ്പനികളുമായുള്ള കരാർ. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സമഗ്ര സഹകരണത്തിന് ധാരണയായിരുന്നു. ഇതിന് സമാന്തരമായി നടന്ന ചടങ്ങിൽ സൗദി നിക്ഷേപമന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ് നേരിട്ടെത്തി. വിവിധ ചൈനീസ് കമ്പനികളുമായുള്ള കരാർ ഒപ്പുവയ്ക്കൽ ചടങ്ങിന് സാക്ഷിയായി.

ഊർജം, ഗതാഗതം, ഖനനം, ചരക്കു നീക്കം, വാഹന നിർമാണം, ആരോഗ്യ മേഖല, ലോജിസ്റ്റിക്‌സ്, ഐടി മേഖലയിലാണ് കരാറുകൾ. ഹുആവേ ഉൾപ്പെടെയുള്ള മുൻനിര കമ്പനികൾ ഇതിനായി സൗദിയിൽ പ്രാദേശിക ആസ്ഥാനം നിർമിക്കും. നിക്ഷേപവും നടത്തും. കരാറുകളുമായി ബന്ധപ്പെട്ട മേഖലയിലെ സർക്കാർ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ഹരിത ഊർജം, ഹരിത ഹൈഡ്രജൻ, ക്ലൗഡ് സർവിസ്, ഫാക്ടറികൾ തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ടും കരാർ ഒപ്പുവച്ച കമ്പനികൾ പ്രവർത്തിക്കും. ഭരണാധികാരികളുടെ നേതൃത്വത്തിൽ ചൈനയുമായുള്ള സാമ്പത്തിക, നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള സൗഹൃദ നീക്കങ്ങളാണ് കരാറുകളിൽ പ്രതിഫലിക്കുന്നതെന്ന് സൗദി നിക്ഷേപ മന്ത്രി പറഞ്ഞു.

Similar Posts