
പുതിയ അധ്യയനവർഷം അബൂദബിയിലെ സ്കൂളുകളിൽ ക്ലാസ്പഠനത്തിന് അനുമതി
|അബൂദബിയിലെ 80 ശതമാനം അധ്യാപകരും സ്കൂൾജീവനക്കാരും കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് അനുമതി
പുതിയ അധ്യയനവർഷം അബൂദബിയിലെ സ്കൂളുകളിൽ ക്ലാസ്പഠനത്തിന് അനുമതി. 70 ശതമാനം കുട്ടികളും ആഗസ്റ്റ് അവസാനം തുടങ്ങുന്ന പുതിയ അധ്യയനവർഷം സ്കൂളിൽ തിരിച്ചെത്തുമെന്ന് ദേശീയ ദുരന്തനിവാരണ സമിതി ചൂണ്ടിക്കാട്ടി.
അബൂദബിയിലെ 80 ശതമാനം അധ്യാപകരും സ്കൂൾജീവനക്കാരും കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് അനുമതി നൽകിയത്.
അറബിക് കരിക്കുലം സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സെപ്റ്റംബറിൽ 70 ശതമാനം കുട്ടികളും ക്ലാസ് മുറികളിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. രക്ഷിതാക്കളിലും വിദ്യാർഥികളിലും നടത്തിയ സർവേയുെട അടിസ്ഥാനത്തിലാണ് തീരുമാനം. മെയ്, ജൂൺ മാസങ്ങളിൽ അധ്യാപകർ, രക്ഷിതാക്കൾ, പ്രിൻസിപ്പൾമാർ തുടങ്ങിയവർക്കിടയിൽ വ്യാപകമായി സർവേ നടത്തിയിരുന്നു. 1.17 ലക്ഷം രക്ഷിതാക്കൾ സർവേയുടെ ഭാഗമായി. സ്വദേശികളും പ്രവാസികളും ഇതിൽ ഉൾപെട്ടിരുന്നു. പൊതു, സ്വകാര്യ സ്കൂളുകളിൽ സർവേ നടത്തി. 88 ശതമാനം രക്ഷിതാക്കളും ക്ലാസ് മുറി പഠനത്തെ അനുകൂലിച്ചതായി അധികൃതർ അറിയിച്ചു.
കുട്ടികളെ സ്കൂളുകളിൽ തിരിച്ചെത്തിക്കുന്നതിന് വാക്സിനേഷൻ ഡ്രൈവ് നടത്തിയിരുന്നു. 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ ലഭ്യമാക്കിയതോടെയാണ് കൂടുതൽ കുട്ടികളിലേക്ക് വാക്സിൻ എത്തിയത്. സ്കൂളുകൾ ഇതിനായി പ്രത്യേക ഡ്രൈവ് നടത്തിയിരുന്നു.