
representative image
ഇസ്രായേൽ ആക്രമണം: ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ലോകം ദോഹയിൽ;നിർണായക ഉച്ചകോടി നാളെ
|ഇസ്രായേലിനെ ഒന്നിച്ച് നേരിടാൻ ലക്ഷ്യമിടുന്ന കരടുപ്രമേയം ചർച്ചയാകും
ദോഹ: ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ലോകം ദോഹയിലേക്ക്. അടിയന്തര ഉച്ചകോടിക്കായി രാഷ്ട്ര നേതാക്കൾ ഖത്തറിലെത്തിത്തുടങ്ങി. ഉച്ചകോടിക്ക് മുന്നോടിയായുള്ള വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന് നടക്കും.
അറബ് - ഇസ്ലാമിക രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാർ ഇന്ന് ദോഹയിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിലാണ് സമ്മേളിക്കുന്നത്. ഇസ്രായേൽ ആക്രമണത്തിനെതിരെ തയ്യാറാക്കിയ കരടു പ്രമേയം മന്ത്രിമാർ ചർച്ച ചെയ്യും. ഇതാകും തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ അവതരിപ്പിക്കുക. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനെതിരെ ഒന്നിച്ചു നീങ്ങാൻ ലക്ഷ്യമിട്ടുള്ളതാകും പ്രമേയം.
സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ, തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ, പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് തുടങ്ങിയവർ ഇന്നലെ വൈകിട്ടു തന്നെ ദോഹയിലെത്തി. ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ, തുർക്കി പ്രസിഡണ്ട് റജബ് ഉർദുഗാൻ, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുദാനി തുടങ്ങിയവർ ഖത്തറിലെത്തിയതായി റിപ്പോർട്ടുണ്ട്. പല അർഥതലങ്ങളുടെ ഉച്ചകോടിയാണ് നടക്കാനിരിക്കുന്നതെന്ന് ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി പ്രതികരിച്ചു. ഉച്ചകോടിയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കുന്ന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ദോഹയിലെ ഇസ്രായേൽ ആക്രമണം അമേരിക്കയെ ഒട്ടും സന്തോഷിപ്പിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. എന്നാൽ ഇസ്രായേലുമായുള്ള രാജ്യത്തിന്റെ ബന്ധത്തിൽ പുനഃപരിശോധന ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ആക്രമണത്തെ അപലപിച്ച യുഎൻ രക്ഷാസമിതിയുടെ പ്രസ്താവനയിൽ യുഎസും പങ്കാളിയായിരുന്നു.