< Back
Gulf
കുവൈത്തിൽ 15 അംഗ മന്ത്രിസഭയ്ക്ക് അംഗീകാരം; പാര്‍ലമെന്റ് സമ്മേളനം 11ന്
Gulf

കുവൈത്തിൽ 15 അംഗ മന്ത്രിസഭയ്ക്ക് അംഗീകാരം; പാര്‍ലമെന്റ് സമ്മേളനം 11ന്

Web Desk
|
7 Oct 2022 12:07 AM IST

അതിനിടെ വൈദ്യുതി- ജലമന്ത്രിയായി നിര്‍ദേശിച്ച അമ്മാർ മുഹമ്മദ് അൽ അജ്മി ചുമതലയേല്‍ക്കില്ലെന്ന് അറിയിച്ചു.

കുവൈത്തിൽ 15 അം​ഗ മന്ത്രിസഭയ്ക്ക് അംഗീകാരം. കുവൈത്തില്‍ ശൈഖ് അഹമ്മദ് അൽ നവാഫ് അല്‍ സബാഹിന്‍റെ നേതൃത്വത്തില്‍ രൂപവത്ക്കരിക്കുന്ന മന്ത്രിസഭാംഗങ്ങളുടെ പട്ടികയ്ക്കാണ് കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അംഗീകാരം നല്‍കിയത്.

രണ്ട് വനിതകള്‍ ഉള്‍പ്പടെ 15 അംഗ മന്ത്രിമാരുടെ പട്ടികയാണ് അമീറിന് സമര്‍പ്പിച്ചത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ്, വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹമ്മദ് നാസർ അൽ സബാഹ്, ധനമന്ത്രി അബ്ദുൽ വഹാബ് അൽ റുഷൈദ്, മുനിസിപ്പൽകാര്യ മന്ത്രി റാണ അൽ ഫാരസി, വാർത്താവിതരണ മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരി എന്നിവരെ പുതിയ കാബിനറ്റിലും നിലനിര്‍ത്തി.

ഒമ്പത് പേര്‍ പുതുമുഖങ്ങളാണ്. ഹുദ അബ്ദുല്‍ മുഹസിന്‍ അല്‍ ഷെജി, റാണ അൽ ഫാരസി എന്നീവരാണ് വനിതാ മന്ത്രിമാര്‍. ഡോ. അഹ്മദ് അബ്ദുൽ വഹാബ് അൽ അവധിക്കാണ് ആരോഗ്യ മന്ത്രിയുടെ ചുമതല. ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് അൽ ഫാരിസ് ഉപപ്രധാനമന്ത്രിയുടെ ചുമതലയുള്ള കാബിനറ്റ്കാര്യ മന്ത്രിയായി തുടരും.

അബ്ദുല്ല അലി അബ്ദുല്ല അൽ സലേം അൽ സബാഹ് ആണ് പുതിയ പ്രതിരോധ മന്ത്രി. അതിനിടെ വൈദ്യുതി- ജലമന്ത്രിയായി നിര്‍ദേശിച്ച അമ്മാർ മുഹമ്മദ് അൽ അജ്മി ചുമതലയേല്‍ക്കില്ലെന്ന് അറിയിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച കാബിനറ്റിലെ ഏക അംഗമാണ് അദ്ദേഹം. അമ്മാർ മുഹമ്മദ് അൽ അജ്മിക്ക് പിന്തുണയുമായി നിരവധി എം.പിമാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. കുവൈത്ത് ഭരണഘടന അനുസരിച്ച് മന്ത്രിസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു എംപിയെയെങ്കിലും ഉൾപ്പെടുത്തണം.

Similar Posts