
കുവൈത്തില്‍ സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നു
|ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം
കുവൈത്തിലെ സ്വദേശി–വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ശക്തമായ നടപടികളുമായി കുവൈത്ത് സര്‍ക്കാര്‍. രാജ്യത്തെ സഹകരണ സംഘങ്ങളിൽ സ്വദേശികൾക്ക് 3000 തൊഴിലവസരങ്ങൾ നൽകുവാൻ ജനസംഖ്യ ഭേദഗതി സമിതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന പ്രഥമ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.
ഇതോടെ ജംഇയ്യകളില്‍ മാനേജ്‌മെന്റ്, സുപ്പര്‍വൈസര്‍ തസ്തികളിലെ നിയമനങ്ങള്‍ കുവൈത്തികള്‍ക്ക് മാത്രമാകും. നേരത്തെ സ്വദേശി വൽക്കരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ജനസംഖ്യ ഭേദഗതി സമിതി രൂപീകരിച്ചത്.
പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പരമാവധി വിദേശികളെ കുറച്ച് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കുവാന്‍ നിരവധി പദ്ധതികളാണ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍, താമസ കാര്യവകുപ്പ്, സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ എന്നീവരുടെ നേതൃത്വത്തില്‍ നടക്കുന്നത്. നിലവില്‍ രാജ്യത്ത് ജനസംഖ്യയുടെ 70 ശതമാനവും വിദേശികളാണ്. കുവൈത്തികള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിനോട് പ്രത്യേക പരിശീലന പരിപാടി തയ്യാറാക്കുവാന്‍ സമിതി നിര്‍ദ്ദേശം നല്‍കി.