< Back
Kuwait
Expat Fined KD 30,000 for Torturing Maid, Sentenced to 3 Years in Jail and Deportation
Kuwait

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു: കുവൈത്തിൽ പ്രവാസിക്ക് 30,000 ദിനാർ പിഴയും മൂന്ന് വർഷം തടവും നാടുകടത്തലും

Web Desk
|
17 Feb 2025 11:10 AM IST

ആക്രമണം, നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ എന്നിവയാണ് ചുമത്തിയ കുറ്റങ്ങൾ

കുവൈത്തിൽ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച പ്രവാസിക്ക് 30,000 ദിനാർ പിഴയും മൂന്ന് വർഷം തടവും നാടുകടത്തലും ശിക്ഷ. മുബാറക് അൽ കബീർ ഗവർണറേറ്റിലെ വസതിയിൽ വീട്ടുജോലിക്കാരിയെ പ്രവാസി തടഞ്ഞുവച്ച് പീഡിപ്പിച്ച സംഭവത്തിൽ താൽക്കാലിക നഷ്ടപരിഹാരം നൽകാനുള്ള പ്രാഥമിക വിധി സിവിൽ കോർട്ട് ഓഫ് അപ്പീൽ ശരിവെച്ചു.

പീഡനം, നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ, ഇരയുടെ ശരീരത്തിൽ പൊള്ളിച്ച് പരിക്കേൽപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് പ്രതിക്കെതിരെ പരമാവധി ശിക്ഷ നൽകണമെന്ന് ഇരയുടെ അഭിഭാഷകൻ മുഹമ്മദ് അൽ അജ്മി വാദിച്ചു. നഷ്ടപരിഹാരം രക്തപ്പണമായി ന്യായീകരിക്കപ്പെടുന്നതായി കോടതി കണക്കാക്കി. പീഡനത്തെ തുടർന്ന് 25% സ്ഥിരം വൈകല്യവും സംഭവിച്ചതായും നിരീക്ഷിച്ചു.

പ്രതി മൂന്ന് വർഷവും നാല് മാസവും കഠിന തടവ് അനുഭവിക്കണമെന്നും തുടർന്ന് രാജ്യത്ത് നിന്ന് നാടുകടത്തലും നേരിടണമെന്നും നേരത്തെ കോടതി വിധിയുള്ളതായി വാദി വെളിപ്പെടുത്തി. ആക്രമണം, നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ എന്നിവയാണ് ചുമത്തിയ കുറ്റങ്ങൾ.

പ്രതിയുടെ വീട്ടിൽ നാല് വർഷം ജോലി ചെയ്തതിന് ശേഷം, 2021 മുതൽ 2022 ന്റെ ആരംഭം വരെ, തന്നെ അയാളുടെ ഭാര്യയുടെ സംരക്ഷണത്തിലേക്ക് മാറ്റിയതായി വീട്ടുജോലിക്കാരി പറഞ്ഞു. ഈ കാലയളവിലാണ് പ്രതി തന്നെ ശാരീരിക പീഡനത്തിന് വിധേയമാക്കാൻ തുടങ്ങിയതെന്നും ചൂണ്ടിക്കാട്ടി. വളരെ സാവധാനത്തിൽ ജോലി ചെയ്യുന്നതായി കുറ്റപ്പെടുത്തി കൈ കൊണ്ടും മരക്കമ്പുകൾ, അലുമിനിയം വടികൾ എന്നിവ ഉപയോഗിച്ചും അടിച്ചിരുന്നെന്നും പറഞ്ഞു.

മുറിയിൽ പൂട്ടിയിട്ട് ഭക്ഷണം നിഷേധിച്ചെന്നും കുറ്റപ്പെടുത്തി. ഒടുവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുവരെ ദുരിതം തുടർന്നതായും പറഞ്ഞു. ആശുപത്രിയിൽ വെച്ചാണ് അവർ അതിക്രമം തുറന്നുപറഞ്ഞത്. കൈമുട്ട് ഒടിഞ്ഞതുൾപ്പെടെ ഒന്നിലധികം പരിക്കുകൾ അവൾക്കുണ്ടായതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു.

Similar Posts