
ഇന്ത്യൻ തൊഴിലാളികളുടെ കയ്യിലെ വ്യാജ പൊലീസ് ക്ലിയറൻസ്; വിദേശകാര്യമന്ത്രി ഇടപെടണമെന്ന് കുവൈത്ത് പാർലിമെന്റ് അംഗം
|കുവൈത്തിൽ എത്തിയ തൊഴിലാളികളിൽ നിന്ന് വിസ നടപടിക്രമങ്ങളുടെ ഭാഗമായി രേഖകൾ പരിശോധിച്ചപ്പോഴാണ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.
ഇന്ത്യയിൽനിന്നുള്ള ഗാർഹികത്തൊഴിലാളികളിൽ നിന്ന് വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കണ്ടെത്തിയ സംഭവത്തിൽ വിദേശകാര്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കുവൈത്ത് പാർലിമെന്റ് അംഗം. മുബാറക് അൽ ഹജ്റുഫ് എം.പി യാണ് കുവൈത്ത് വിദേശകാര്യമന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് വിഷയത്തിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത് .
കുവൈത്തിൽ എത്തിയ ഇന്ത്യൻ തൊഴിലാളികളുടെ പക്കൽ നിന്ന് വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കണ്ടെത്തിയത് അടുത്തിടെ വാർത്തയായിരുന്നു, വ്യാജ സർട്ടിഫിക്കറ്റുകളിൽ ഇന്ത്യയിലെ കുവൈത്ത് എംബസിയുടെ സീൽ പതിച്ച നിലയിലായിരുന്നു. സീൽ നഷ്ടപ്പെട്ടതായി എംബസി അധികൃതർ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടോ എന്ന് ചോദിച്ച പാർലിമെന്റ് അംഗം വ്യാജ സീൽ നിർമിച്ചതാണെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് വിവിദേശകാര്യ മന്ത്രാലയം അന്വേഷിക്കണമെന്നും പാർലമെന്റ് അംഗം അഭ്യർഥിച്ചു.
കുവൈത്തിൽ എത്തിയ തൊഴിലാളികളിൽ നിന്ന് വിസ നടപടിക്രമങ്ങളുടെ ഭാഗമായി രേഖകൾ പരിശോധിച്ചപ്പോഴാണ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. ട്രാവൽ ഏജൻസികൾ മുഖേന സ്റ്റാമ്പിങ് നടത്തി അടുത്തിടെ കുവൈത്തിൽ എത്തിയ ചിലരെ വന്ന വിമാനത്തിൽ തന്നെ തിരിച്ചയച്ചിരുന്നു. ഇവരുടെ പാസ്സ്പോർട്ടിലെ കോൺസുലേറ്റ് സീൽ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. കോൺസുലേറ്റ് അറിയാതെ വ്യാജമായി സ്റ്റാമ്പ് ചെയ്തു ചെയ്ത് നൽകുന്ന സംഘങ്ങൾ നാട്ടിൽ പ്രവൃത്തിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത് കോൺസുലേറ്റിൽ വിസ സ്റ്റാമ്പിങ്ങിന് കാലതാമസം നേരിടുന്നത് മുതലാക്കിയാണ് വ്യാജന്മാർ വിലസുന്നത്.