
കുവൈത്തിൽ സ്വദേശി യുവജനങ്ങളെ സ്വകാര്യ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുന്നതിന് പദ്ധതികൾ
|സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്ന യുവാക്കള്‍ക്ക് സ്വകാര്യമേഖലയിലെ തൊഴിൽ പരിചയം നിർബന്ധമാക്കാൻ അധികൃതർ നിർദേശം നൽകി
കുവൈത്തിൽ സ്വദേശി യുവജനങ്ങളെ സ്വകാര്യ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് യുവജന അതോറിറ്റി. ഇതിന്‍റെ ഭാഗമായി സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്ന യുവാക്കള്‍ക്ക് സ്വകാര്യമേഖലയിലെ തൊഴിൽ പരിചയം നിർബന്ധമാക്കാൻ അധികൃതർ നിർദേശം നൽകി.
സർക്കാർ മേഖലയിൽ തൊഴിൽ നേടുന്നതിന് മുൻപ് സ്വകാര്യമേഖലയില്‍ നിര്‍ബന്ധമായി ജോലി ചെയ്യണമെന്ന നിര്‍ദ്ദേശമാണ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനായി സ്വകാര്യ-സര്‍ക്കാര്‍ മേഖലകളെ സംയോജിപ്പിച്ച്, യുവജന തൊഴില്‍ പ്ലാറ്റ്ഫോം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അതോറിറ്റി. രാജ്യത്തെ യുവതലമുറ അവര്‍ ആഗ്രഹിക്കുന്ന തൊഴില്‍ മേഖലകള്‍ തന്നെ തിരഞ്ഞെടുക്കുന്നതിനും സ്വകാര്യ തൊഴില്‍ വിപണിയില്‍ തന്നെ അവര്‍ക്ക് മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നതിനാവശ്യമായ നടപടികളും പ്രോത്സാഹനവും നല്‍കുമെന്നു യൂത്ത് അതോറിറ്റി ഡയരക്ടര്‍ ഡോ. മിഷാല്‍ അല്‍ റബീഇ പറഞ്ഞു .
രാജ്യത്തെ വിവിധ സര്‍ക്കാര്‍ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമുള്ള ജോലികള്‍ പദ്ധതിയിലൂടെ സ്വകാര്യ മേഖലയിൽ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു . അതേസമയം, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന യുവാക്കള്‍ക്കുള്ള പരിശീലന കാലയളവ് 92 ദിവസത്തില്‍നിന്ന് ആറ് മാസമായി വര്‍ധിപ്പിക്കണമെന്നു സിവില്‍ സര്‍വീസ് കമ്മീഷന്‍ ആക്ടിങ് അണ്ടര്‍സെക്രട്ടറി അബീര്‍ അല്‍ ദുഐജ് നിർദേശിച്ചു.