< Back
Gulf
പ്രവാസി വിദ്യാർത്ഥികളുടെ നീറ്റ് പരീക്ഷയിൽ അനിശ്ചിതാവസ്ഥ
Gulf

പ്രവാസി വിദ്യാർത്ഥികളുടെ നീറ്റ് പരീക്ഷയിൽ അനിശ്ചിതാവസ്ഥ

Web Desk
|
20 Jun 2021 12:39 AM IST

ഗൾഫിൽ നീറ്റ് സെന്ററുകൾ ഒരുക്കാനാകില്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് കാരണം പ്രവാസി വിദ്യാർത്ഥികളിൽ 50 ശതമാനം പേർക്കും കഴിഞ്ഞ തവണ പരീക്ഷയെഴുതാൻ കഴിഞ്ഞിരുന്നില്ല

പ്രവാസി വിദ്യാർത്ഥികളുടെ നീറ്റ് പരീക്ഷാക്കാര്യത്തിൽ കഴിഞ്ഞ തവണത്തെക്കാൾ അനിശ്ചിതാവസ്ഥയാണ് ഇക്കുറി നിലനിൽക്കുന്നത്. ഗൾഫിൽ നീറ്റ് സെന്ററുകളൊരുക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് കഴിഞ്ഞ തവണ സുപ്രീംകോടതി പരാമർശം നടത്തിയിരുന്നെങ്കിലും ഇതുവരെയും ഒരു നടപടിയുമായിട്ടില്ല. ഗൾഫ് രാജ്യങ്ങളിലെല്ലാം സങ്കീർണമായ യാത്രാപ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ ഇക്കുറിയും പ്രവാസി വിദ്യാർത്ഥികൾ വലയും.

ഗൾഫിൽ എവിടെയും നീറ്റ് സെന്ററുകൾ ഒരുക്കാനാകില്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് കാരണം പ്രവാസി വിദ്യാർത്ഥികളിൽ അമ്പത് ശതമാനം പേർക്കും കഴിഞ്ഞ തവണ പരീക്ഷയെഴുതാൻ കഴിഞ്ഞിരുന്നില്ല. സുപ്രീംകോടതി വരെ രക്ഷിതാക്കൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ഇത്തവണയെങ്കിലും അതിന്റെ സാധ്യത പരിശോധിക്കണമെന്ന കോടതിയുടെ പരാമർശത്തിൽ പ്രതീക്ഷകളർപ്പിച്ചിരിക്കുകയാണ് ഇത്തവണയും രക്ഷിതാക്കൾ. പക്ഷെ സാഹചര്യം നേരത്തേതിനെക്കാൾ സങ്കീർണമാണ്.

രണ്ടുമാസം മാത്രമേ ഇനി പരീക്ഷയ്ക്കുള്ളൂ. ഏകദേശം എല്ലാ ഗൾഫ് രാജ്യങ്ങളിലും കോവിഡ് നിയന്ത്രണങ്ങളും യാത്രാപ്രശ്‌നങ്ങളും ശക്തമാണ്. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരുമായി ചർച്ച നടത്തിയതായി വിവരങ്ങളുണ്ട്. എന്നാൽ ഫലമുണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഒന്നുകിൽ ഗൾഫിൽ സെന്ററുകളൊരുക്കുകയോ അല്ലെങ്കിൽ പരീക്ഷ ഓൺലൈൻ വഴി നടത്തുകയോ ചെയ്യുന്നില്ലെങ്കിൽ ഇക്കുറിയും കൂടുതൽ വിദ്യാർത്ഥികൾക്കും പരീക്ഷ നഷ്ടമാകും.

Similar Posts