
Image used for illustrative purposes only.
ഒമാൻ തീരത്ത് എണ്ണടാങ്കറിനു നേരെ വീണ്ടും ഡ്രോൺ ആക്രമണം; ഇന്ത്യൻ പൗരൻ മരിച്ചു
|കപ്പലിന്റെ എൻജിൻ റൂമിലുണ്ടായ സ്‌ഫോടനത്തിലും തീപിടിത്തത്തിലുമാണ് ജീവനക്കാരൻ മരിച്ചത്
മസ്‌കത്ത്: ഒമാൻ തീരത്ത് എണ്ണടാങ്കറിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരനായ ഒരു ജീവനക്കാരൻ മരിച്ചു. മസ്‌കത്ത് തീരത്തുനിന്ന് 52 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് മാർഷൽ ഐലൻഡ്സ് പതാകയുള്ള എംകെഡി വ്യോംഎന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഏകദേശം 59,463 മെട്രിക് ടൺ ചരക്കുമായി പോവുകയായിരുന്ന കപ്പലിന്റെ എൻജിൻ റൂമിലാണ് സ്‌ഫോടനവും തുടർന്ന് തീപിടിത്തവുമുണ്ടായത്. ആക്രമണസമയത്ത് എൻജിൻ റൂമിലുണ്ടായിരുന്ന ഇന്ത്യൻ സ്വദേശിയായ ജീവനക്കാരനാണ് മരണപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററിന്റെ ഏകോപനത്തിൽ കപ്പലിലുണ്ടായിരുന്ന മറ്റ് 21 ജീവനക്കാരെയും പനാമ പതാകയുള്ള എംവി സാൻഡ് എന്ന കപ്പലിലേക്ക് സുരക്ഷിതമായി മാറ്റി. ഇതിൽ 16 ഇന്ത്യക്കാരും നാല് ബംഗ്ലാദേശികളും ഒരു യുക്രെയ്ൻ സ്വദേശിയുമാണ് ഉൾപ്പെടുന്നത്. നിലവിൽ റോയൽ നേവി ഓഫ് ഒമാന്റെ കപ്പൽ അപകടത്തിൽപ്പെട്ട കപ്പലിനെ നിരീക്ഷിച്ചുവരികയും ഈ മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകൾക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.