< Back
Oman
ഒമാനില്‍ കടല്‍വെള്ളരി വിപണനം മൂന്ന് വര്‍ഷത്തേക്ക് നിരോധിച്ചു
Oman

ഒമാനില്‍ കടല്‍വെള്ളരി വിപണനം മൂന്ന് വര്‍ഷത്തേക്ക് നിരോധിച്ചു

Web Desk
|
23 Jun 2022 11:32 PM IST

വംശനാശ ഭീഷണി നേരിടുന്ന കടല്‍വെള്ളരി കടലിന്റെ ആവാസവ്യവസ്ഥയെ തകരാതെ സൂക്ഷിക്കാന്‍ സഹായിക്കുന്ന കടല്‍ജീവിയാണ്

കോടികള്‍ വിലമതിക്കുന്ന അമൂല്യ സമുദ്രവിഭവമായ കടല്‍വെള്ളരി പിടിക്കലും കൈവശം വയ്ക്കലും, വ്യാപാരവും മൂന്ന് വര്‍ഷത്തേക്ക് നിരോധിച്ചുകൊണ്ട് ഒമാന്‍ കാര്‍ഷിക-മത്സ്യസമ്പത്ത്-ജലവിഭവ മന്ത്രാലയം ഉത്തരവിറക്കി.

അഗ്രികള്‍ച്ചറല്‍-ഫിഷറീസ്-ജലവിഭവ മന്ത്രി ഡോ. സൗദ് ബിന്‍ ഹമ്മൂദ് അല്‍ ഹബ്സിയാണ് 3 വര്‍ഷത്തേക്ക് കടല്‍ വെള്ളരിയുമായുള്ള മുഴുവന്‍ നടപടികളും നിരോധിച്ചുകൊണ്ട് മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചത്. ഈ കാലയളവില്‍ കടല്‍വെള്ളരിയുടെ വില്‍പ്പനയും വാങ്ങലും, സൂക്ഷിക്കല്‍, കയറ്റുമതി എന്നിവയെല്ലാം നിരോധനത്തിന്റെ പരിധിയില്‍ വരും. മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിനു ശേഷം തൊട്ടടുത്ത ദിവസം മുതല്‍ നിയമമായി പ്രാബല്യത്തില്‍ വരും.

വംശനാശ ഭീഷണി നേരിടുന്ന കടല്‍വെള്ളരി കടലിന്റെ ആവാസവ്യവസ്ഥയെ തകരാതെ സൂക്ഷിക്കാന്‍ സഹായിക്കുന്ന കടല്‍ജീവിയാണ്. കടലിലെ മാലിന്യങ്ങള്‍ ഭക്ഷണമായി സ്വീകരിച്ച് ചുറ്റുപാടിനെ ശുദ്ധീകരിക്കുന്നതാണ് ഇതിന്റെ പ്രധാന ധര്‍മ്മം. വളരെയധികം ഔഷധഗുണങ്ങളുള്ള വിഭവം കൂടുയാണ് കടല്‍വെള്ളരി. ചൈന, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെല്ലാം ഇവ ഉപയോഗിച്ചുവരുന്നുണ്ട്. ആന്‍ഡമാനില്‍നിന്നും ലക്ഷദ്വീപ് സമൂഹങ്ങളില്‍ നിന്നും വന്‍ തോതിലാണ് കടല്‍വെള്ളരി വേട്ട നടന്നത്. അവസാന വര്‍ഷം ലക്ഷദ്വീപില്‍ കോടികളുടെ കടല്‍വെള്ളരി വേട്ട നടന്നിരുന്നു.

Similar Posts