
സലാലയിലെ ടൂർ പാക്കേജ് തട്ടിപ്പ്: വാർത്തയെ തുടർന്ന് അഞ്ചംഗ സംഘം മുങ്ങി
|മലയാളികളടക്കമുള്ള നിരവധി പേർ കഴിഞ്ഞ വർഷം കബളിപ്പിക്കപ്പെട്ടതായി കഴിഞ്ഞ ദിവസം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു
സലാല: ഒമാനിൽ ടൂർ പാക്കേജിന്റെ മറവിൽ തട്ടിപ്പ് നടത്തിയ സംഘം നാട്ടിലേക്ക് കടന്നു. സലാലയടക്കം ഒമാന്റെ വിവിധ ഭാഗങ്ങളിൽ മലയാളികളടക്കമുള്ള നിരവധി പേർ കഴിഞ്ഞ വർഷം കബളിപ്പിക്കപ്പെട്ടതായി കഴിഞ്ഞ ദിവസം മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സോഷ്യൽ മീഡിയയിൽ വാർത്ത വൈറലാവുകയും, നേരത്തെ തട്ടിപ്പിനിരയായ നിരവധി പേർ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു. സലാലയിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്ന അഞ്ചംഗ സംഘം ഇന്ന് ആഗസ്റ്റ് 21 വ്യാഴം രാവിലെ കോഴിക്കോട്ടേക്കുള്ള എക്‌സ്പ്രസ് വിമാനത്തിനാണ് സലാലയിൽ നിന്ന് മുങ്ങിയത്. മലയാളികൾ ഉൾപ്പടെ നിരവധി പേരുടെ തുക ഇപ്രാവശ്യവും നഷ്ടമായതാണ് വിവരം.
വാർത്ത വന്നതിന് ശേഷം നിരവധി പേർ ഇവരുടെ ഓഫീസിൽ എത്തി തുക തിരികെ വാങ്ങി. ആളുകൾ കൂട്ടമായി വന്ന് പ്രശ്നമാവുമെന്നതിനെ തുടർന്നാണ് സംഘം മുങ്ങിയതെന്നാണ് അറിയുന്നത്. നോർത്ത് ഇന്ത്യക്കാരായ അഞ്ച് സ്റ്റാഫുകളാണ് ഇവിടെ ഓപറേഷൻ നടത്തിയിരുന്നത്. ഇവർ കോഴിക്കോട് വഴി നോർത്ത ഇന്ത്യയിലേക്ക് കടന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
തട്ടിപ്പിന്നരായ കോഴിക്കോട് സ്വദേശിക്ക് ഇന്ന് രാവിലെ 200 റിയാൽ മടക്കി നൽകാമെന്ന് പറഞ്ഞിരുന്നു. രാവിലെ ചെന്നപ്പോൾ ഓഫീസ് പൂട്ടിയ നിലയിലാണ് കണ്ടത്. ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫായിരുന്നു. തട്ടിപ്പു സംഘത്തിന് നേതൃത്വം നൽകിയ തിരുവനന്തപുരം സ്വദേശി രാധാക്യഷ്ണനും മാവേലിക്കര സ്വദേശി സലീന ഷബാനയും വർഷങ്ങളായി നാട്ടിൽ പോയിട്ടില്ല. ഇവർ ഹോങ്കോങ്ങ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് അസൂത്രണം നടത്തുന്നതെന്ന് നേരത്തെ ഇവർക്കെതിരെ നിയമപോരാട്ടം നടത്തിയ പ്രവാസി വ്യവസായി വ്യക്തമാക്കി.
സലാലയിൽ ഇവർക്കെതിരെ കേസിന് പോകാൻ നിയമപരമായ പരിമിധികൾ ഉണ്ടെന്ന് കോൺസുലാർ ഏജന്റ് ഡോ:കെ.സനാതനനും പറഞ്ഞു. ഇത്തരം മോഹിപ്പിക്കുന്ന ഓഫറുകൾക്ക് തുക കൊടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്രാവശ്യവും പ്രവാസി കുടുംബങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് റിയാൽ തട്ടിയെന്നാണ് മൻസ്സിലാകുന്നതെന്ന് മറ്റൊരു സാമൂഹ്യ പ്രവർത്തകനും പറഞ്ഞു. ഇദ്ദേഹം ഇടപെട്ട് രണ്ടായിരം റിയാലോളം ഈ സംഘത്തിൽ നിന്ന് മടക്കി വാങ്ങിപ്പിച്ചിരുന്നു. സാധാരണ ഗതിയിൽ ഇനി അടുത്ത ഇരകൾക്കായി വലയുമായി ബഹ്‌റൈനിലേക്കോ ഷാർജയിലേക്കോ ഇവർ തിരിക്കും.
