< Back
Qatar
അണ്ടർ 17 ലോകകപ്പിൽ ഗോളടി മേളം
Qatar

അണ്ടർ 17 ലോകകപ്പിൽ ഗോളടി മേളം

Web Desk
|
12 Nov 2025 11:01 PM IST

ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന മത്സരവും ഇത്തവണ നടന്നു

ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പിൽ ടീമുകളുടെ ഗോളടി മേളം. ഗ്രൂപ്പ് ഘട്ടത്തിൽ 250 ഗോളുകളാണ് താരങ്ങൾ അടിച്ചുകൂട്ടിയത്. പ്രാഥമിക ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന റെക്കോർഡും ഈ ടൂർണമെന്റിന്റെ പേരിലായി.

ഒമ്പത് ദിവസങ്ങളിലായി നടന്ന ഗ്രൂപ്പുഘട്ടത്തിൽ ആകെ 72 മത്സരങ്ങളാണ് അരങ്ങേറിയത്. ഇതിലാണ് കുട്ടിത്താരങ്ങൾ 250 ഗോളുകൾ അടിച്ചുകൂട്ടിയത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന മത്സരവും ഇത്തവണ നടന്നു. മൊറോക്കോ-ന്യൂകാലിഡോണിയ പോരാട്ടം. പതിനാറ് ഗോളിനാണ് മൊറോക്കോ ദക്ഷിണ പസഫികിലെ കുഞ്ഞുരാഷ്ട്രത്തെ കശാപ്പ് ചെയ്തത്.

ആരാധകരുടെ ആഘോഷപൂർവമുള്ള പങ്കാളിത്തവും പ്രാഥമിക ഘട്ടത്തെ സവിശേഷമാക്കി. കളി നടക്കുന്ന ആസ്പയർ സോണിലേക്ക് ആദ്യദിവസങ്ങളിൽ ഒഴുകിയെത്തിയത് 52,657 ആരാധകരാണ്. ഫാൻസോണിൽ നടന്ന സാംസ്കാരിക-കലാ പ്രകടനങ്ങൾ കാണികൾക്കു വിരുന്നായി.

മുപ്പത്തിരണ്ട് ടീമുകൾ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. നിലവിലെ ചാമ്പ്യന്മാരായ ജർമനിയും നാല് തവണ ജേതാക്കളായ ബ്രസീലും കരുത്തരായ അർജന്റീന, പോർച്ചുഗൽ, ഫ്രാൻസ്, ജർമനി, ഇറ്റലി, ഇംഗ്ലണ്ട് ടീമുകളും നോക്കൗട്ട് റൗണ്ടിൽ കൊമ്പുകോർക്കും. അരങ്ങേറ്റക്കാരായ അയർലൻഡ്, യുഗാണ്ട, സാംബിയ ടീമുകളും നോക്കൗട്ട് യോഗ്യത ഉറപ്പാക്കി. അറബ് ലോകത്ത് നിന്ന് മൊറോക്കോ, ടുണീഷ്യ, ഈജിപ്ത് രാഷ്ട്രങ്ങളും യോഗ്യത നേടിയിട്ടുണ്ട്.

Similar Posts