
ഖത്തർ അമീർ യുഎസിൽ; യുഎൻ പൊതുസഭയിൽ പങ്കെടുക്കും
|ഇസ്രായേൽ നടത്തിയ ആക്രമണം അമീർ യുഎന്നിൽ ഉന്നയിക്കുമെന്നാണ് കരുതപ്പെടുന്നത്
ദോഹ: യുഎൻ പൊതുസഭയിൽ പങ്കെടുക്കാനായി ഖത്തർ അമീർ യുഎസിലെത്തി. ദോഹയിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. ലോകനേതാക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തും. ഐക്യരാഷ്ട്ര സഭയുടെ എൺപതാം പൊതുസഭയിൽ പങ്കെടുക്കാനായാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ന്യൂയോർക്കിലെത്തിയത്. ചൊവ്വാഴ്ച അദ്ദേഹം യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽ ഥാനിയും ഉന്നതതല സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
സെപ്തംബർ ഒമ്പതിന് ഖത്തറിന്റെ പരമാധികാരത്തിനു മേൽ ഇസ്രായേൽ നടത്തിയ ആക്രമണം അമീർ യുഎന്നിൽ ഉന്നയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ലോക നേതാക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തും. നേരത്തെ, ആഗോളതലത്തിൽ ഇസ്രായേലിനെ ഒറ്റപ്പെടുത്താൻ ദോഹയിൽ ചേർന്ന അറബ് - ഇസ്ലാമിക ഉച്ചകോടി തീരുമാനിച്ചിരുന്നു.
നേരത്തെ, വിഷയം ചർച്ച ചെയ്ത യുഎൻ രക്ഷാസമിതി ഇസ്രായേൽ ആക്രമണത്തെ തള്ളിയിരുന്നു. യുഎസ് അടക്കമുള്ള എല്ലാ രാഷ്ട്രങ്ങളും ഇസ്രായേലിനെതിരെ നിലപാട് സ്വീകരിച്ചതും ശ്രദ്ധേയമായി. ഗസ്സ യുദ്ധവും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രവും പൊതുസഭയിൽ ചർച്ചയാകും.