< Back
Qatar
മൃതശരീരങ്ങൾക്ക് മുകളിൽ എന്തു ഭാവി സാധ്യമാകും? ഇസ്രായേലിനെ കടന്നാക്രമിച്ച് ഖത്തർ പ്രധാനമന്ത്രി
Qatar

മൃതശരീരങ്ങൾക്ക് മുകളിൽ എന്തു ഭാവി സാധ്യമാകും? ഇസ്രായേലിനെ കടന്നാക്രമിച്ച് ഖത്തർ പ്രധാനമന്ത്രി

Web Desk
|
29 July 2025 10:42 PM IST

ഐക്യരാഷ്ട്ര സഭയിൽ ചേർന്ന പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ദോഹ: ഗസ്സയിൽ നടക്കുന്ന ആക്രമണം മനുഷ്യരാശിക്കു തന്നെ അപമാനമാണെന്ന് ഖത്തർ പ്രധാനമന്ത്രി. മൃതദേഹങ്ങൾക്ക് മുകളിൽ എന്തു ഭാവിയാണ് കെട്ടിപ്പൊക്കുകയെന്നും പ്രധാനമന്ത്രി ചോദിച്ചു. യുഎൻ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗസ്സ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിൽ ചേർന്ന പ്ലീനറി സമ്മേളനത്തിലാണ് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഇസ്രായേലിനെ കടന്നാക്രമിച്ചത്. യുഎൻ സമ്മേളനം പ്രത്യാശ നൽകുന്നതാണെന്നും ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് ഇസ്രായേൽ ഫലസ്തീൻ വിഷയത്തിലെ ശാശ്വത പരിഹാരമെന്നും അദ്ദേഹം ആവർത്തിച്ചു.

രണ്ടു വർഷമായി ഇസ്രായേൽ ഗസ്സ മുനമ്പിൽ നടത്തുന്ന ഭീകരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സമ്മേളനം. ഇരുപത് ലക്ഷത്തിലേറെ ആളുകളെയാണ് യുദ്ധം ബാധിച്ചത്. അതിൽ ഭൂരിഭാഗം സ്ത്രീകളും കുട്ടികളുമാണ്. വിശക്കുന്ന സാധാരണക്കാർ, തകർത്തുകളഞ്ഞ ഉപരോധം, ഒരു ബ്രഡ് കഷണത്തിനോ ഒരു പാക്കറ്റ് ധാന്യത്തിനോ കുട്ടികളെ ഊട്ടാനുള്ള ഭക്ഷണത്തിനോ കാത്തുനിൽക്കേണ്ടി വരുമ്പോൾ കൊല്ലപ്പെടുന്നവർ, മനുഷ്യരാശിക്ക് തന്നെ അപമാനകരമായ ദൃശ്യങ്ങളാണ് ഗസ്സയിൽ കണ്ടു കൊണ്ടിരിക്കുന്നതെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.

വിശന്നു മരിച്ചവരുടെ മൃതദേഹങ്ങൾക്ക് മുകളിൽ എന്തു ഭാവിയാണ് കെട്ടിപ്പൊക്കുകയെന്ന് അദ്ദേഹം ചോദിച്ചു. പട്ടിണിക്കും അപമാനത്തിനും കൊലയ്ക്കുമിടയിൽ എന്ത് സമാധാനമാണ് സാധ്യമാകുക? ഭക്ഷണവും പട്ടിണിയും യുദ്ധായുധമായി ഉപയോഗിക്കുന്നതിനെ ഖത്തർ പൂർണമായി നിരാകരിക്കുന്നു. ഈജിപ്തിന്റെയും യുഎസിന്റെയും സഹകരണത്തോടെ നടക്കുന്ന മധ്യസ്ഥ ചർച്ചകൾ ഫലപ്രാപ്തിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Tags :
Similar Posts