< Back
Saudi Arabia
സൗദിയിൽ കോവിഡ് ചട്ടലംഘനങ്ങൾക്കെതിരെ നടപടി തുടരുന്നു; 22,000 കേസുകൾകൂടി രജിസ്റ്റർ ചെയ്തു
Saudi Arabia

സൗദിയിൽ കോവിഡ് ചട്ടലംഘനങ്ങൾക്കെതിരെ നടപടി തുടരുന്നു; 22,000 കേസുകൾകൂടി രജിസ്റ്റർ ചെയ്തു

Web Desk
|
17 Aug 2021 12:47 AM IST

സൗദിയിൽ കോവിഡ് നിയമലംഘനങ്ങൾ തടയുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നതിനിടെയാണ് കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിച്ചത്

സൗദിയിൽ കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് പുതുതായി 22,000 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. തലസ്ഥാന നഗരമായ റിയാദിലാണ് ഏറ്റവും കൂടുതൽ പേരെ പിടികൂടിയത്. പ്രത്യേക കോവിഡ് പരിശോധനാ വിഭാഗവും മറ്റു വകുപ്പുകളും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

രാജ്യത്ത് കോവിഡ് നിയമലംഘനങ്ങൾ തടയുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നതിനിടെയാണ് കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ 22,158 കേസുകൾ രജിസ്റ്റർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിനുകീഴിലുള്ള പ്രത്യേക കോവിഡ് പരിശോധനാ വിഭാഗവും മറ്റു മന്ത്രാലയ വകുപ്പുകളും ചേർന്നുനടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങൾ പിടികൂടിയത്.

കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി.മാസ്‌ക് ധരിക്കാതിരിക്കുക, ശരിയായ രീതിയിലല്ലാതെ മാസ് ധരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കൂട്ടംചേരുക, സ്ഥാപനങ്ങളിലും കമ്പനികളിലും ആരോഗ്യ മന്ത്രാലയം നിർദേശിച്ച കോവിഡ് പ്രോട്ടോകോൾ പാലിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങളാണ് പ്രധാനമായും പിടികൂടി നടപടിക്ക് വിധേയമാക്കിയത്.

റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയതത്. 7,350 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. കിഴക്കൻ പ്രവിശ്യയിൽ 3,329ഉം, മദീനയിൽ 2,486ഉം മക്കയിൽ 1,951ഉം കേസുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ഭാഗത്തുനിന്ന് കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് ഇളവുകൾ പ്രഖ്യാപിക്കുന്നതുവരെ നിലവിലെ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷാ വിഭാഗം ഉണർത്തി.

Similar Posts