< Back
Saudi Arabia
50,000 റിയാൽ വരെ പിഴ; ഹജ്ജ്, ഉംറ സേവന വിസകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ
Saudi Arabia

50,000 റിയാൽ വരെ പിഴ; ഹജ്ജ്, ഉംറ സേവന വിസകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ

Web Desk
|
10 Oct 2024 9:17 PM IST

ഇത്തരം വിസകളിലെത്തുന്നവർക്ക് ഹജ്ജിന് അനുമതിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി

മക്ക: ഹജ്ജ് ഉംറ സേവനങ്ങൾക്കായി അനുവദിക്കുന്ന താൽക്കാലിക തൊഴിൽ വിസകളുടെ വിൽപന പിടികൂടാൻ സൗദി അറേബ്യ. പരാതി ലഭിച്ചാലോ നിയമലംഘനങ്ങൾ കണ്ടെത്തിയാലോ പിഴയും കടുത്ത ശിക്ഷയും ലഭിക്കും.

ഹജ്ജ് ഉംറ സീസണുകളിൽ സർവീസ് കമ്പനികൾക്ക് താൽക്കാലിക വിസ അനുവദിക്കാറുണ്ട്. താൽക്കാലിക വിസകളിൽ ഹജ്ജ് സേവനത്തിനായി എത്തുന്നവർക്ക് ശഅബാൻ മാസം 15 മുതൽ മുഹറം അവസാനം വരെ ആറ് മാസത്തോളം സൗദിയിൽ തങ്ങാം. ഇത് മറ്റു വ്യക്തികൾക്ക് മാറ്റി നൽകുകയും, ഹജ്ജിനായി ഉപയോഗിക്കുകയും ചെയ്യുന്നത് തടയാനാണ് പിഴയും ശിക്ഷയും കർശനമാക്കുന്നത്. താത്കാലിക വിസ വിൽക്കുക, മറ്റൊരാളുടെ പേരിലേക്ക് മാറ്റുക, മറ്റ് ആവശ്യങ്ങൾക്കായി വിസ ഉപയോഗിക്കുക എന്നിവ വിലക്കിയിട്ടുണ്ട്.

ജോലിക്കായി വ്യക്തികളുടെ പേരിലാണ് വിസ അനുവദിക്കുക. ഇതിനാൽ വിസാ അപേക്ഷക്കൊപ്പം ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ സമർപ്പിക്കുന്ന വിലാസം, വിവരങ്ങൾ, രേഖകൾ എന്നിവ ശരിയല്ലെന്ന് തെളിഞ്ഞാൽ 50000 റിയാൽ വരെ പിഴ ഈടാക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് പിന്നീട് അഞ്ച് വർഷത്തേക്ക് ടെണ്ടറിൽ പോലും പങ്കെടുക്കാനാകില്ല. ആഭ്യന്തര മന്ത്രാലയം, അഴിമതി വിരുദ്ധ അതോറിറ്റി എന്നിവർക്ക് പ്രതികളെ കൈമാറുകയും ചെയ്യും. വിസക്കായി ഓരോ തൊഴിലാളിക്കും സെക്യൂരിറ്റി തുക നൽകണം. ഇത് തൊഴിലാളി മടങ്ങി പോകുമ്പോൾ തിരികെ ലഭിക്കും. വിസ ഉപയോഗിച്ചില്ലെങ്കിലും ഈ പണം തിരികെ ലഭിക്കും. ഈ വിസകളിലെത്തുന്നവർക്ക് സൗദിയിലെ മറ്റു വിസകളിലേക്ക് മാറാൻ അനുമതിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി

Similar Posts