
ജിസാൻ വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനം പൂർത്തിയാകുന്നു
|1667 മില്യൺ ഡോളർ ചെലവിലാണ് പുനർനിർമാണം
ജിദ്ദ: ജിസാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് പ്രവേശിച്ചു. പഴയ വിമാനത്താവളം മികച്ച സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതാണ് പദ്ധതി. നിർമാണം പൂർത്തിയാകുന്നതോടെ കൂടുതൽ വിമാന കമ്പനികൾ സർവീസിന് ഒരുങ്ങുകയാണ്. 4.8 കോടി ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ലോകോത്തര നിലവാരത്തിലാണ് എയർപോർട്ട് വികസിപ്പിക്കുന്നത്. 10 വിമാന ബോർഡിങ് ബ്രിഡ്ജുകളും, 32 ചെക്ക് -ഇൻ കൗണ്ടറുകളുമുള്ള ആധുനിക പാസഞ്ചർ ടെർമിനലാണ് സജ്ജീകരിക്കുന്നത്.
നിർമാണം പൂർത്തിയാകുന്നതോടെ പ്രതിവർഷം 36 ലക്ഷം യാത്രക്കാരെ സ്വീകരിക്കാനാവും. 1667 മില്യൺ ഡോളർ ചെലവിലാണ് പുനർനിർമാണം. വിഐപി ലോഞ്ച്, എയർ ട്രാഫിക് കൺട്രോൾ ടവർ, കാർഗോ സോണുകൾ, ഫയർ റെസ്ക്യൂ മെയിന്റനൻസ് സൗകര്യങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. രാജ്യത്തെ പ്രധാന ലോജിസ്റ്റിക്ക് ഹബ്ബ് കൂടിയാണ് ജിസാൻ. വിഷൻ 2030 ന്റെ ഭാഗമായ ജിസാൻ പ്രദേശത്തിന്റെ വികസനത്തിന് പദ്ധതി നിർണായക പങ്ക് വഹിക്കും.