< Back
Saudi Arabia
സൗദിയിൽ മയക്ക് മരുന്ന് വേട്ട തുടരുന്നു; വിദേശികളുൾപ്പെടെ നിരവധി പേർ പിടിയില്‍
Saudi Arabia

സൗദിയിൽ മയക്ക് മരുന്ന് വേട്ട തുടരുന്നു; വിദേശികളുൾപ്പെടെ നിരവധി പേർ പിടിയില്‍

Web Desk
|
17 Sept 2022 11:45 PM IST

മയക്കുമരുന്ന് സ്വീകരിക്കാനെത്തിയ സ്വദേശി യുവാക്കളെയും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 600 കിലോയിലേറെ മയക്ക് മരുന്നുകളാണ് വിവിധ ഭാഗങ്ങളിൽനിന്നായി അധികൃതർ പിടികൂടിയത്.

സൗദിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ വിദേശികളടക്കം നിരവധി പേർ അറസ്റ്റിലായി. ജിദ്ദ, റിയാദ് വിമാനത്താവളങ്ങൾ വഴിയും അതിർത്തി ചെക്ക് പോസ്റ്റുകൾ വഴിയുമുള്ള ലഹരിക്കടത്തുകളാണ് പിടികൂടിയത്. കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

റിയാദ്, ജിദ്ദ എയർപോർട്ടുകൾ വഴിയും യു.എ.ഇ, ഒമാൻ, യെമൻ അതിർത്തി പോസ്റ്റുകൾ വഴിയും സൗദിയിലേക്ക് മക്കുമരുന്ന് കടത്തുന്നതിനിടെയാണ് കൂടുതൽ പേരും പിടിയിലായത്. മയക്കുമരുന്ന് സ്വീകരിക്കാനെത്തിയ സ്വദേശി യുവാക്കളെയും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 600 കിലോയിലേറെ മയക്ക് മരുന്നുകളാണ് വിവിധ ഭാഗങ്ങളിൽനിന്നായി അധികൃതർ പിടികൂടിയത്.

റിയാദ് എയർപോർട്ടിലെത്തിയ യാത്രക്കാരനിൽ നിന്ന് ആറ് കിലോയും, ജിദ്ദ വിമാനത്താവളത്തിലെയത്തിയ യാത്രക്കാരനിൽ നിന്ന് അഞ്ച് കിലോ മയക്കുമരുന്നും പിടിച്ചെടുത്തു. സൗദി-യു.എ.ഇ അതിർത്തിയിലെ ബത്ഹ അതിർത്തി പോസ്റ്റ് വഴി ലോറിയിൽ ടിഷ്യു പേപ്പർ ബോക്‌സുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പത്തു കിലോയിലേറെ മയക്കുമരുന്നും, സൗദി-ഒമാൻ അതിർത്തിയിലെ റുബ്ഉൽഖാലി അതിർത്തി പോസ്റ്റ് വഴി വാഹനത്തിന്റെ ഇന്ധന ടാങ്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് സംഭവങ്ങളിലായി 147 കിലോ മയക്കുമരുന്നും സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി.

സൗദിയിൽ മയക്ക് മരുന്നുകൾ സ്വീകരിച്ച നാല് പേരെയും, ജിസാൻ പ്രവിശ്യയിലെ ഫൈഫയിൽ വെച്ച് 441.5 കിലോ മയക്കുമരുന്നുമായി രാജ്യത്തേക്ക് നുഴഞ്ഞു കയരറിയ യെമൻ പൌരനേയും അറസ്റ്റ് ചെയ്തു. ഇതിനിടെ സൌദിയിൽ ആവശ്യക്കാർക്ക് മയക്ക് മരുന്ന് വിതരണം ചെയ്ത് വരികയായിരുന്ന പാകിസ്താന്‍ പൌരനെയും അധികൃതർ നാടീകയമായി പിടികൂടി. ഉപയോക്താവ് എന്ന വ്യാജേന ഉദ്യോഗസ്ഥരില്‍ ഒരാള്‍ പാകിസ്താന്‍ പൌരനുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ആവശ്യപ്പെടുകയും, ഇയാൾ പറഞ്ഞ സ്ഥലത്ത് കാറുമായി എത്തിയ യുവാവിനെ ഉദ്യോഗസ്ഥർ കൈയോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് ഇദ്ദേഹത്തിൻ്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് കൂടുതൽ മയക്ക് മരുന്ന് ശേഖരം കണ്ടെത്തിയത്.

Similar Posts