റിയാദ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് നാല് സൗജന്യ സർവീസുകൾ പ്രഖ്യാപിച്ചു
|യാത്രക്കാരെ സഹായിക്കാൻ 650ലേറെ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്
റിയാദ്: സൗദിയിലെ റിയാദ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് നാല് സൗജന്യ സർവീസുകൾ പ്രഖ്യാപിച്ചു. ടെർമിനൽ മാറ്റം വരുത്തുന്ന സാഹചര്യത്തിൽ ബസ്, മെട്രോ, ടാക്സി സർവീസുകൾ യാത്രക്കാർക്ക് സൗജന്യമായി ലഭിക്കും. ഈ മാസം ഇരുപത്തിയഞ്ച് വരെയാണ് ടെർമിനൽ മാറ്റങ്ങൾ നടക്കുന്നത്. യാത്രക്കാരെ സഹായിക്കാൻ 650ലേറെ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
40 വർഷത്തിന് ശേഷം റിയാദ് എയർപോർട്ടിൽ ടെർമിനൽ മാറ്റം നടക്കുന്നതിനാൽ പല യാത്രക്കാർക്കും ബുദ്ധിമുട്ട് നേരിടും. ഇത് മുന്നിൽ കണ്ടാണ് സൗജന്യ സർവീസുകൾ പ്രഖ്യാപിച്ചത്. ആദ്യ ഒരു മണിക്കൂർ ഇവിടെ പാർക്കിങ് സൗജന്യമാക്കി. ടെർമിനലുകൾക്കിടയിൽ സൗജന്യ ടാക്സി സർവീസും പ്രഖ്യാപിച്ചു. ടെർമിനലുകൾക്കിടയിൽ ഓരോ 4 മിനിറ്റിലും സൗജന്യ ബസും ഏർപ്പെടുത്തി. മെട്രോ സർവീസും ഇവിടെ സൗജന്യമാക്കി.
ഇന്നലെ ആരംഭിച്ച റിയാദ് വിമാനത്താവളത്തിലെ ടെർമിനൽ മാറ്റങ്ങൾ തുടരുകയാണ്. ടെർമിനൽ ഒന്ന് പൂർണായും ഫ്ലൈനാസ്, ഫ്ലൈ അദീൽ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസിനാണ് ഉപയോഗിക്കുക. ഇത് ഇന്നലെ പ്രാബല്യത്തിലായി. ഇന്ന് മുതൽ ടെർമിനൽ 2 സൗദി എയർലൈൻസിന്റെയും റിയാദ് എയറിന്റെയും അന്താരാഷ്ട്ര വിമാനങ്ങൾക്ക് മാത്രമായും മാറ്റി. ടെർമിനൽ മൂന്നും നാലും സൗദി എയർലൈൻസ്, ഫ്ലൈനാസ്, ഫ്ലൈ അദീൽ, റിയാദ് എയർ എന്നിവയുടെ ആഭ്യന്തര സർവീസിനാണ് ഉപയോഗിക്കുക. ഇത് ഫബ്രുവരി 24ന് നടപ്പാക്കും. അതായത് ടെർമിനൽ ഒന്നു മുതൽ നാല് വരെയുള്ളവയിലേക്ക് സൗദി വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര ആഭ്യന്തര സർവീസുകളാകും നടക്കുക. ഇന്ത്യയുടേത് ഉൾപ്പെടെ ബാക്കിയുള്ള മുഴുവൻ അന്താരാഷ്ട്ര സർവീസുകളും ടെർമിനൽ അഞ്ചിലേക്ക് മാറ്റി. ഇത് ഫെബ്രുവരി 25 മുതൽ നടപ്പാക്കും.