
ഇന്ത്യ-സൗദി സംയുക്ത ജ്വല്ലറി എക്സ്‌പോക്ക് ജിദ്ദയിൽ തുടക്കം
|സാജെക്സ് എന്ന പേരിൽ മൂന്ന് ദിവസം നീളുന്നതാണ് എക്സ്‌പോ
ജിദ്ദ: ഇന്ത്യ-സൗദി സംയുക്ത ജ്വല്ലറി എക്സ്‌പോക്ക് ജിദ്ദയിൽ തുടക്കമായി. നൂറുകണക്കിന് സംരംഭകർ എക്സ്‌പോയുടെ ഭാഗമാവുന്നുണ്ട്. ജിദ്ദ സൂപ്പർ ഡോമിൽ ശനിയാഴ്ചവരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ നിക്ഷേപ സാധ്യതകൾ ചർച്ചയാകും. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ മേൽനോട്ടത്തിലാണ് എക്‌സ്‌പോ. സാജെക്സ് എന്ന പേരിൽ മൂന്ന് ദിവസം നീളുന്നതാണ് എക്സ്‌പോ.
ഇന്ത്യൻ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാന്റെ സാന്നിധ്യത്തിൽ സൗദി വ്യാവസായിക നിക്ഷേപ ഡെപ്യൂട്ടി മന്ത്രി എഞ്ചിനീയർ ഫഹദ് അൽ ജുബൈരി ഉദ്ഘാടനം നിർവഹിച്ചു. വിവിധ കലാവിഷ്‌കാരങ്ങൾ ചടങ്ങിന്റെ ഭാഗമായി അരങ്ങേറി.
ആഗോള ആഭരണ നിക്ഷേപ സമ്മേളനമാണ് എക്സ്‌പോയുടെ പ്രധാന ആകർഷണം. ജിദ്ദ സ്‌പോർട്‌സ് സിറ്റിക്ക് സമീപത്തെ സൂപ്പർ ഡോമിലാണ്
വിശാലമായി ഒരുക്കിയ പ്രദർശനം. ആഭരണ വ്യവസായ രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ, വൈവിധ്യമാർന്ന സ്വർണാഭരണങ്ങളുടെയും രത്‌നാഭരണങ്ങളുടെയും പ്രദർശനം തുടങ്ങിയവ സന്ദർശകരെ ആകർഷിക്കുന്നുണ്ട്.
200 ലധികം പ്രദർശകരും 2000ത്തിലധികം വ്യാപാരികളും എക്സ്‌പോയുടെ ഭാഗമാകുന്നുണ്ട്. ഇന്ത്യ, സൗദി, യുഎഇ, ഹോങ്കോംഗ്, ലെബനൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രദർശകരും പ്രദർശനത്തിൽ എത്തി. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം.